വാഹനപെരുപ്പവും അതേതുടര്‍ന്നുള്ള അന്തരീക്ഷ മലിനീകരണവും മൂലം പൊറുതിമുട്ടുന്ന ഡല്‍ഹിയെ രക്ഷിക്കാന്‍ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു കുടുംബത്തിന് വാങ്ങാന്‍ കഴിയുന്ന പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനും ഇന്ധനം കത്തിക്കുന്ന മോട്ടോര്‍ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില്‍പ്പന നിരോധിക്കാനും കഴിയുന്ന ഒരു പുതിയ കാര്‍, ബൈക്ക് ഉടമസ്ഥാവകാശ നിയമം ഡല്‍ഹി സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മലിനീകരണം തടയുന്നതിനായി തയാറാക്കിയിട്ടുള്ള കരട് നിര്‍ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നാണ് വിവരം. ഓരോ വീടിനും വാങ്ങാന്‍ കഴിയുന്ന ഫോസില്‍ ഇന്ധന കാറുകളുടെ എണ്ണം രണ്ട് വാഹനങ്ങളായി പരിമിതപ്പെടുത്താനാണ് ആലോചന. ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനായി ചില നികുതികള്‍ സര്‍ക്കാര്‍ ഒഴിവാക്കിയേക്കും. ഇത് അവയുടെ വില 15 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും. 2030 ഓടെ മൊത്തം വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 30 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നിയന്ത്രണത്തിന് പിന്നാലെ പെട്രോള്‍ സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും വില്‍പ്പന പൂര്‍ണമായും നിരോധിക്കുകയും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ സ്വന്തമാക്കുന്ന ആളുകള്‍ക്കുള്ള ഇന്‍സെന്റീവ് ഉയര്‍ത്താനും സര്‍ക്കാര്‍ നീക്കമുണ്ട്. 2027 ഏപ്രില്‍ ഒന്നോടെ നിരോധനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്.

ഫോസില്‍ ഫ്യുവല്‍ വാഹനങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി ഒരു ലിറ്റര്‍ പെട്രോളിന് 50 പൈസ നിരക്കില്‍ അധികം സെസ് ഏര്‍പ്പെടുത്തുന്ന കാര്യവും കരട് നിര്‍ദേശത്തില്‍ പറയുന്നു. പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ പെരുപ്പം സര്‍ക്കാര്‍ ഗുരുതരമായി പരിഗണിക്കുന്ന വിഷയമാണ്. 2024-ല്‍ മാത്രം 4.5 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഡല്‍ഹിയില്‍ മാത്രം വിറ്റഴിച്ചത്. 2022-23-ല്‍ നിരത്തിലെത്തിയ വാഹനങ്ങളില്‍ 67 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. ഇത് നിയന്ത്രിച്ചാല്‍ മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

You missed