സ്വകാര്യ ബസില്‍ രണ്ട് ആണ്‍കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ദാവണഗരെ ജില്ലയിലാണ് സംഭവം. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദാവണഗരെയിലുള്ള പ്രശസ്തമായ ഉച്ചാങ്കി ദുര്‍ഗ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം കുട്ടികളുമായി ബസില്‍ മടങ്ങിയ സ്ത്രീയെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ബസിലെ ഡ്രൈവറും കണ്ടക്ടറും സഹായിയും ആണ് പ്രതികള്‍.

ദാവണഗരെയിലേയ്ക്കുള്ള അവസാന ബസിലാണ് കുട്ടികളോടൊപ്പം ഇവര്‍ കയറിയത്. ബസില്‍ ഏഴോ എട്ടോ യാത്രക്കാര്‍ ഉണ്ടായിരുന്നു. മറ്റ് യാത്രക്കാരെല്ലാം ഇറങ്ങിയപ്പോഴാണ് പ്രതികള്‍ കുറ്റകൃത്യം ചെയ്തത്. കുട്ടികളുടെ വായില്‍ തുണി തിരുകി വായ് മൂടിക്കെട്ടിയാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്. ബസ് നിര്‍ത്തിയിട്ടിരുന്ന സമീപ പ്രദേശത്തു നിന്ന് വഴിയാത്രക്കാരും സമീപ വാസികളും ഓടിയെത്തി സ്ത്രീയെ രക്ഷിക്കുകയായിരുന്നു. ഡ്രൈവര്‍ പ്രകാശ് മഡിവാലറ, കണ്ടക്ടര്‍ സുരേഷ്, സഹായി രാജശേഖര്‍ എന്നിവരാണ് പ്രതികള്‍. പ്രതികളില്‍ ഒരാള്‍ക്കെതിരെ മുമ്പ് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇരയായ സ്ത്രീയുടെ ഒപ്പ് വെള്ളക്കടലാസില്‍ എഴുതി വാങ്ങിയെന്നും പൊലീസ് ആദ്യം പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആരോപണം ഉണ്ട്. പൊലീസ് 2000 രൂപ നല്‍കുകയും വസ്ത്രങ്ങള്‍ കീറിയതിനാല്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ പറയുകയും ചെയ്തു. സംഭവം പ്രശ്‌നമാകുമെന്നും മുന്നോട്ട് ജീവിക്കാന്‍ പ്രയാസമാകുമെന്നും പൊലീസ് ഉപദേശിച്ചതായും സ്ത്രീ ആരോപിക്കുന്നു.

തുടര്‍ന്ന് ഇവരെ ഉച്ചാങ്കി ദുര്‍ഗ ക്ഷേത്രത്തില്‍ ഇറക്കിവിടുകയായിരുന്നു. ദിവസങ്ങളോളം ക്ഷേത്ര പരിസരത്ത് കുട്ടികളുമൊത്ത് തങ്ങുന്ന സ്ത്രീയെ പ്രാദേശിക ദളിത് നേതാക്കളാണ് ശ്രദ്ധിച്ചത്. ഇവര്‍ വിജനഗര എസ്പിയുമായി നേരിട്ട് ബന്ധപ്പെടുകയും വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *