കോഴിക്കോട്: നാദാപുരം കടമേരിയിലെ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്‍റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രതിയായ ബിരുദ വിദ്യാര്‍ത്ഥിയെ റിമാൻഡ് ചെയ്തു. മുചുകുന്ന് പുളിയഞ്ചേരി സ്വദേശിയായ മുഹമ്മദ് ഇസ്മയിലിനെയാണ് ജയിലില്‍ അടച്ചത്. ഇയാളെ കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിയെയും സംഭവത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇയാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പിലാണ് ഹാജരാക്കുക.

ശനിയാഴ്ച നാദാപുരം ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനിടയിലാണ് ആള്‍മാറാട്ടം നടന്നത്. ആള്‍മാറാട്ടം നടത്താനെത്തിയ ഇസ്മയിലിനെ കണ്ട് സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വിവരം പുറത്താവുകയായിരുന്നു. തുടര്‍ന്ന് പ്രധാനാധ്യാപകന്‍ പൊലീസില്‍ വിവരം അറിയിക്കുകയും നാദാപുരം പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഹോള്‍ ടിക്കറ്റില്‍ കൃത്രിമം വരുത്തിയാണ് വിദ്യാര്‍ത്ഥി ആള്‍മാറാട്ടത്തിന് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് മുഹമ്മദ് ഇസ്മയിലിനെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *