ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ആറു മാസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ നിന്നും പോലീസിന്റെ പിടിയിലായി. കോട്ടയം മണിമല ഏറത്ത് വടകര തോട്ടപ്പള്ളി കോളനിയിൽ കഴുനാടിയിൽ താഴേ വീട്ടിൽ 23കാരൻ കാളിദാസ് എസ്. കുമാർ ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.

ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് പ്രതിയുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി എത്തിച്ച് ഒന്നര വർഷക്കാലത്തോളമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ സ്വകാര്യ കൗൺസിലിംഗ് കേന്ദ്രത്തിൽ എത്തിച്ച് കൗൺസിലിംഗ് നടത്തി. ഈ കൗൺസിലിങ്ങിൽ ആണ് പീഡന വിവരം കുട്ടി പറഞ്ഞത്.

തുടർന്ന് കൗൺസിലർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പെൺകുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം കാളിദാസിന് എതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. കേസെടുത്തത് അറിഞ്ഞ് മുങ്ങിയ പ്രതി ട്രെയിൻ മാർഗം ഉത്തർപ്രദേശിൽ എത്തുകയായിരുന്നു.

ഉത്തർപ്രദേശ് – ഹരിയാന അതിർത്തി പ്രദേശമായ ഫരീദാബാദിലെ ബദർപൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ചേരിയിൽ നിന്ന് ഫരീദാബാദ് മലയാളി അസോസിയേഷൻ പ്രവർത്തകരുടെ കൂടി സഹായത്തോടെ പ്രത്യേക പൊലീസ് സംഘം പ്രതിയെ പിടികൂടുകയയിരുന്നു. സിം കാർഡുകൾ മാറിമാറി ഉപയോഗിച്ചുവന്നിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് വലയിലാക്കിയതെന്ന് സി ഐ പറഞ്ഞു. ഒളിവിൽ പോയ ശേഷം മാതാപിതാക്കളെ പോലും ബന്ധപ്പെടാതിരുന്നതാണ് പ്രതിയെ പിടികൂടാൻ കാലതാമസം ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *