ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ വിദ്യാർഥിനിയും പാണത്തൂർ സ്വദേശിനിയുമായ ചൈതന്യയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഡിസംബർ ഏഴിനാണ് ചൈതന്യ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം സഹപാഠികൾ കണ്ടതോടെ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചൈതന്യയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഹോസ്റ്റൽ വാർഡനുമായുള്ള തർക്കമാണ് ചൈതന്യയുടെ ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് നേരത്തേ വിദ്യാർഥികൾ ആരോപിച്ചിരുന്നു. ചൈതന്യയെ മാനസികമായി വാർഡൻ പീഡിപ്പിച്ചെന്നാണ് വിദ്യാർഥികൾ പറയുന്നത്. വാർഡനെ പുറത്താക്കണമെന്ന ആവശ്യവുമായി മൻസൂർ ആശുപത്രിക്ക് മുൻപിൽ വിദ്യാർഥികളുടെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളിൽ വീഴ്ച ഉണ്ടായത് ചോദ്യം ചെയ്തതാണ് വിദ്യാർഥികളും വാർഡനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായത് എന്നാണ് വിവരം.