കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് സംഭവം. കട്ടിലിന് മുകളില്‍ മരിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു കുഞ്ഞ്. മാതാപിതാക്കള്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
വീട്ടിൽ ഇവരെ കൂടാതെ അജീഷിന്റെ അമ്മ ലൈലാകുമാരിയും അച്ഛൻ അനിൽകുമാറുമാണ് താമസം. രാവിലെ 10:30 മണിയായിട്ടും കതക് തുറക്കാത്തതിനാൽ അമ്മ ലൈലാകുമാരി സുലുവിന്റെ അച്ഛനമ്മമാരെ വിളിച്ചുവരുത്തുകയും അവർ ബലമായി കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്.
രണ്ടാഴ്ച മുമ്പ് അജീഷിന് രക്താർബുദം സ്ഥരീകരിച്ചിരുന്നു. തുടർന്ന് ദമ്പതികൾ മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് പരിചയക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം. അജീഷ് പ്രവാസിയായിരുന്നു. ആറുമാസം മുൻപാണ് നാട്ടിലെത്തിയത്. ഇപ്പോൾ കൊല്ലത്ത് ഒരു വക്കീൽ ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു. വീട് വച്ചതിനെ തുടർന്ന് സാമ്പത്തികബാധ്യതകളുണ്ടാകുകയും പുതിയ വീട് വിൽക്കേണ്ടതായി വരികയും ചെയ്തിരുന്നു.