എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 15 വയസ്സുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ ഹാങ്ങര്‍ ഹുക്ക്, എന്‍ഡോസ്‌കോപ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മാര്‍ച്ച് 10ന് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്ക് എത്തിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 15 വയസ്സുകാരന്റെ ജീവനാണ് സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്.

രണ്ട് ദിവസമായി കുടുങ്ങിയിരുന്ന ഹാങ്ങര്‍ ഹുക്ക് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. കുട്ടിയുടെ അന്നനാളത്തില്‍ സാരമായ ക്ഷതം ഏല്‍പ്പിച്ച് ശ്വാസനാളത്തിലും ഞെരുക്കം ഉണ്ടാകാവുന്ന നിലയില്‍ ഇരുന്ന ഹുക്കാണ് എന്‍ഡോസ്‌കോപ്പിലൂടെ പുറത്തെടുത്തത്. മെറ്റലും പ്ലാസ്റ്റിക്കും വെവ്വേറെയാക്കിയാണ് പുറത്തെടുത്തത്.

ഇഎന്‍ടി വിഭാഗം വകുപ്പ് മേധാവിയായ ഡോ.തുളസീധരനും അനസ്‌തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാജേഷും സ്റ്റാഫ് നഴ്‌സുമാരും ഉള്‍പ്പെടുന്ന ടീമാണ് എന്‍ഡോസ്‌കോപ്പി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. അപകടനില തരണം ചെയ്ത കുട്ടി നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *