കേരളത്തിലെ സ്വർണ വ്യാപാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) തെറ്റിപ്പിരിഞ്ഞ് രണ്ട് സംഘടനയായതോടെ സ്വർണവിലയിൽ ഉപഭോക്താക്കൾക്ക് കൺഫ്യൂഷൻ. ഇന്നും രണ്ടുകൂട്ടരും വ്യത്യസ്ത വിലകളാണ് പ്രഖ്യാപിച്ചത്. ഒരുവിഭാഗം പവന് 360 രൂപ കുറച്ചപ്പോൾ മറുവിഭാഗം 80 രൂപ കൂട്ടി.

ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള സംഘടനയാണ് 360 രൂപ കുറച്ചത്. 64,160 രൂപയാണ് ഇവരുടെ ഇന്നത്തെ പവൻ വില. ഗ്രാമിന് 45 രൂപ ​കുറഞ്ഞ് 8,020 രൂപയായി.

അതേസമയം, എസ്. അബ്ദുൽ നാസർ, സുരേന്ദ്രൻ കൊടുവള്ളി എന്നിവർ നേതൃത്വം നൽകുന്ന സംഘടന 80 രൂപ കൂട്ടി. 64,480 രൂപയാണ് പവൻ വില. ഗ്രാമിന് 10 രൂപ കൂടി 80,60 രൂപയായി. ഇരുകൂട്ടരുടെയും പവൻ വില തമ്മിൽ 320 രൂപയുടെ വ്യത്യാസമുണ്ട്.

ഇന്നലെ ഗോവിന്ദൻ വിഭാഗം 440 രൂപ കൂട്ടിയപ്പോൾ ഗ്രാമിന് 8,065 രൂപയും പവന് 64,520 രൂപയുമായിരുന്നു. അതേസമയം, മറുവിഭാഗം ജ്വല്ലറികളിൽ ഗ്രാമിന് 8050 രൂപയും പവന് 64,400 രൂപയുമായിരുന്നു. ഫെബ്രുവരി 25നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 8075രൂപയും പവന് 64,600 രൂപയുമായിരുന്നു അന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *

You missed