തൃശ്ശൂർ: കുറ്റിച്ചിറ വെട്ടിക്കുഴി സ്വദേശിയായ യുവതിയെ തിളക്കുന്ന കഞ്ഞിയിൽ മുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിൻ (30) എന്നയാളെ വെള്ളിക്കുളങ്ങര ഇൻസ്പെക്ടർ കൃഷ്ണൻ കെയും സംഘവും അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 3നാണ് സംഭവം. യുവതി സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്‍റെ വിരോധത്തിൽ മദ്യപിച്ചെത്തിയ ഇയാൾ യുവതിയെ ആക്രമിക്കുകയും, മുഖത്തടിക്കുകയും, തിളക്കുന്ന കഞ്ഞിയിലേക്ക് തലമുക്കി പിടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ ഡെറിനെ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിസ് നു കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചായ്പാൻകുഴി എന്ന സ്ഥലത്തു നിന്നും വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വെള്ളിക്കുളങ്ങര ഇൻസ്പെക്ടർ കൃഷ്ണൻ കെ, സബ്ബ് ഇൻസ്പെക്ടർ സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാജു കെ.ഒ, സിവിൽ പൊലിസ് ഓഫിസർ അജിത് കുമാർ കെ. സി., ഹോം ഗാർഡ് പ്രദീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെ നിരവധി കേസുകളുണ്ടെന്നും സ്വന്തം സഹോദരിയെ ആക്രമിച്ച കേസടക്കം 6 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് പറയുന്നു.