അതിരപ്പിള്ളിമയക്കുവെടിയേറ്റ കൊമ്പനെ ലോറിയിൽ കോടനാട്ടേക്കു കൊണ്ടുപോയി. അനിമൽ ആംബുലൻസിൽ തടിയും കയറും ഉപയോഗിച്ച് തയാറാക്കിയ കരുത്തുറ്റ കൂട്ടിലേക്കു കുങ്കിയാനകളെ സഹായത്തോടെയാണ് ആനയെ കയറ്റിയത്. ആരോഗ്യം വീണ്ടെടുത്ത ആന തലയും ചെവിയും ചെറുതായി ഇളക്കി അനുസരണയോടെ ലോറിയിൽ നിൽക്കുന്നതിനാൽ യാത്രയ്ക്കു തടസ്സമുണ്ടാകില്ലെന്നു കരുതുന്നു. മസ്തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കാനാണു മയക്കുവെടി വച്ചത്.
കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നത്.അതിരപ്പള്ളിയിൽനിന്ന് 25 കിലോമീറ്റർ ദൂരെയുള്ള അഭയാരണ്യത്തിലേക്ക് പതുക്കെ മാത്രമേ ആനയുമായി പോകാനാകൂ. ഒരു മണിക്കൂറിനകം അവിടെ എത്തിക്കാനാണു വനംവകുപ്പിന്റെറെ ശ്രമം. വെടിയേറ്റു മയങ്ങിവീണ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് എഴുന്നേൽപ്പിച്ചത്. മയങ്ങിക്കിടന്ന ആനയുടെ മുറിവ് വൃത്തിയാക്കി പ്രാഥമിക ചികിത്സ നൽകി. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളാണു കൊമ്പനെ തളയ്ക്കാൻ എത്തിയത്.