അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ചരിത്ര നേട്ടവുമായി സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡാണ് സുനിത സ്വന്തമാക്കിയിരിക്കുന്നത്. സ‌ഹയാത്രികനായ യൂജിൻ ബുച്ച് വിൽമോറും സുനിതയ്ക്കൊപ്പമുണ്ടായിരുന്നു. ഒമ്പത് ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറും ആറ് മിനിട്ടുമാണ് സുനിത ബഹിരാകാശത്ത് നടന്നത്. ഇതോടെ നാസയുടെ പെഗ്ഗി വിൻസ്റ്റണിന്റെ റെക്കോർഡാണ് സുനിത മറികടന്നത്. പത്ത് ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടത്.

അതേ സമയം, മാസങ്ങളോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽകുടുങ്ങിക്കിടക്കുന്ന കുടുങ്ങിക്കിടക്കുന്ന സുനിതാ വില്യംസിനെയും, യൂജിൻ ബുച്ച് വിൽമോറിനെയും നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് നാസ അറിയിച്ചിട്ടുണ്ട്. ഇരുവരെയും തിരികെ എത്തിക്കാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മസ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത വർഷം തുടക്കത്തോടെ തിരികെ എത്തിക്കുമെന്നാണ് നേരത്തെ നാസ അറിയിച്ചിരുന്നത്. എന്നാൽ ലിഫ്റ്റ്ഓഫിനായി പുതിയ ക്യാപ്‌സ്യൂൾ തയ്യാറാക്കാൻ സ്‌പേസ് എക്‌സിന് കൂടുതൽ സമയം ആവശ്യമാണെന്നതിനെ തുടർന്ന് നാസ മടക്ക യാത്ര വീണ്ടും വൈകിപ്പിക്കുകയായിരുന്നു. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ തുടക്കത്തിലോ ഇവരെ തിരികെ എത്തിക്കാൻ സാധിക്കുമെന്നായിരുന്നു വിവരം. വേഗതയേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് കൊണ്ടാണ് മടക്ക യാത്ര വൈകുന്നതെന്നും നാസ അറിയിച്ചിരുന്നു.

സുനിതാ വില്യംസിനെയും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറിനെയും കൊണ്ട് ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ജൂൺ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാൽ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂൺ 14-ന് മടങ്ങേണ്ട പേടകം പിന്നീട് പലതവണ യാത്ര മാറ്റിവച്ചു. സാങ്കേതിക തകരാറുകൾ പഠിക്കാൻ നാസയ്ക്ക് കൂടുതൽ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാൻ കാരണം.

ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റിൽ സുനിതയേയും വില്മോറിനേയും തിരികെയെത്തിക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *