കോതമംഗലം ഉരുളൻതണ്ണിയിൽ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസാ(40)ണ് മരിച്ചത്. സംഭവ സ്ഥലത്തുനിന്ന് മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.
ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് എൽദോസിനെ ആന ആക്രമിച്ചത്. ഛിന്നഭിന്നമായ നിലയിലാണ് എൽദോസിന്റെ മൃതദേഹം. എൽദോസിന് ഒപ്പമുണ്ടായ ആൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. ഇവിടെനിന്ന് ഒരു കിലോമീറ്റർ ദൂരമാണ് എൽദോസിന്റെ വീട്ടിലേക്കുള്ളത്. പാതയിൽ വഴിവിളക്ക് ഉണ്ടായിരുന്നില്ല.
വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടിയുണ്ടായിട്ടില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശത്ത് അറുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.