ചെന്നൈ രാജ്യാന്തരവിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ച വിമാനം ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എ320 നിയോ വിമാനമാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാറ്റിന്റെ ശക്തിയില്‍ വിമാനം ഇടത്തോട്ട് ചെരിയുന്നത് ദൃശ്യങ്ങളില്‍ കാണാം. ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. കാറ്റില്‍ അകപ്പെട്ടതോടെ പൈലറ്റ് ലാന്‍ഡ് ചെയ്യുന്നതിന് പകരം വിമാനം മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഏവിയേഷന്‍ വാര്‍ത്തകളും വിവരങ്ങളും പുറത്തവിടുന്ന അക്കൗണ്ടാണ് എക്‌സില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

തങ്ങളുടെ പൈലറ്റുമാര്‍ വ്യക്തമായ പരിശീലനം ലഭിച്ചവരാണെന്ന് വീഡിയോ വൈറലായതോടെ ഇന്‍ഡിഗോ വക്താവ് പ്രതികരിച്ചു. കൃത്യമായി ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്ത സമയങ്ങളില്‍ പൈലറ്റുമാര്‍ നടത്തുന്ന ഗോ എറൗണ്ട് എന്ന നീക്കമാണ് സംഭവസമയത്ത് പൈലറ്റ് നടത്തിയത്. ഇത് സുരക്ഷിതവും പ്രോട്ടോക്കോള്‍ പ്രകാരം അനുവദനീയമായതുമാണ്. ഇന്‍ഡിഗോ തങ്ങളുടെ ജീവനക്കാരുടേയും യാത്രക്കാരുടേയും ജീവനില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *