കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ അസമീസ് വ്‌ലോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പ്രതിയായ മലയാളി യുവാവ് ആരവ് ഹനോയിയുടെ മൊഴി. സംശയത്തെ തുടര്‍ന്നാണ് മായയെ കൊലപ്പെടുത്തിയതെന്നും ആരവിന്റെ മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

നവംബര്‍ 24ന് അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. ശേഷം താന്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. മായയെ കൊലപ്പെടുത്തിയ കയര്‍ ഉപയോഗിച്ചാണ് കുരുക്കിട്ടതെങ്കിലും ഇതു മുറുകാതെ വന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചുവെന്നും ആരവ് പൊലീസിനോട് പറഞ്ഞു.

25ന് മുഴുവന്‍ ആ മുറിയില്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. 26ന് രാവിലെ മജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലേക്ക് ഊബര്‍ വിളിച്ച് പോയി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പല ട്രെയിനുകള്‍ മാറിക്കയറി വാരാണസിയിലെത്തിയെന്നും ആരവ് പൊലിസീനോട് പറഞ്ഞു. 28ന് വൈകീട്ടാണ് ആരവ് കണ്ണൂരിലെ വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന കാന്‍സര്‍ രോഗിയായ മുത്തച്ഛനെ ഫോണില്‍ വിളിച്ചത്. ഈ കോള്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

ആറു മാസം മുന്‍പ് ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് മായയെ ആരവ് പരിചയപ്പെട്ടത്. പിന്നീട് മായ മറ്റാരോടോ സൗഹൃദം സ്ഥാപിച്ചെന്ന് ആരവിന് സംശയമായി. അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്ത ശേഷം ഇക്കാര്യം ചോദിച്ച് ഇവര്‍ തമ്മില്‍ വഴക്കായി. മായയെ കൊലപ്പെടുത്താനെന്ന ഉദ്ദേശത്തോടെയാണ് ആരവ് ഇവിടെ എത്തിയത്. ഇതിനായി ഓണ്‍ലൈനില്‍ നിന്ന് കത്തിയും കയറും ഓര്‍ഡര്‍ ചെയ്തിരുന്നു. വഴക്കിനു പിന്നാലെ മായയെ കഴുത്തില്‍ കയര്‍ മുറുക്കി പ്രതി കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *