സീരിയലുകൾക്ക് സെൻസറിങ് അനിവാര്യമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തിൽ നല്ല സന്ദേശങ്ങളെത്തിക്കാൻ സീരിയലുകൾ എത്രത്തോളം ഉതകുന്നുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പി. സതീദേവി പറഞ്ഞു. കുട്ടികളിലടക്കം ഉള്ളവരിൽ തെറ്റായ സന്ദേശങ്ങൾ സീരിയലുകളിൽ നിന്ന് വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സീരിയലുകളിലെ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ എത്രത്തോളം ആവശ്യമുണ്ടെന്ന് പരിശോധിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ അഭിപ്രായപ്പെട്ടു.
2017-18 കാലയളവിൽ വനിതാ കമ്മിഷൻ സീരിയലുകളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടായിരുന്നുവെന്നും താൻ കമ്മിഷന്റെ അധ്യക്ഷയായി ചാർജ്ജെടുത്തത് 2021 ലായതിനാൽ ആ റിപ്പോർട്ട് പൂർണമായും കണ്ടിട്ടില്ലെന്നും റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാൻ സാധിക്കുകയുള്ളൂവെന്നും സതീദേവി പറഞ്ഞു. സമൂഹത്തിന് നല്ല സന്ദേശങ്ങൾ എത്തിക്കുന്ന സീരിയലുകളാണ് ആവശ്യമെന്നും സീരിയലുകൾ നിരോധിക്കാൻ കമ്മിഷൻ വിചാരിച്ചാൽ കഴിയുന്ന കാര്യമല്ലെന്നും അവർ വ്യക്തമാക്കി.
സീരിയലുകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിലിടങ്ങളിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള കുറിച്ചുള്ള പബ്ലിക് ഹിയറിങ് വനിതാ കമ്മിഷൻ നടത്തിയിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടത്തിയ ഹിയറിങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി പങ്കെടുത്തു. തൊഴിൽ സാഹചര്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ, സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ തുടങ്ങിയ ഹിയറിങ്ങിൽ കേട്ടിരുന്നു. ആത്മ, ഫെഫ്ക തുടങ്ങിയ സംഘടനയുടെ പ്രതിനിധികൾ പ്രമുഖ സീരിയൽ നടീനടൻമാർ തുടങ്ങി നൂറിലധികം പേർ ഹിയറിങ്ങിൽ പങ്കെടുത്തിരുന്നു. അവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ സമാഹരിച്ചുകൊണ്ടുള്ള റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ട്, സതീദേവി കൂട്ടിച്ചേർത്തു.