തിരുവന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സച്ചിന്‍ ദേവ് എംഎല്‍എ അതിക്രമിച്ചു കയറിയിട്ടില്ലെന്നും ഡ്രൈവര്‍ യദുവിനെ മേയര്‍ ആര്യാ രാജേന്ദ്രന്‍ അസഭ്യം പറഞ്ഞിട്ടില്ലെന്നും പൊലീസ്. യദുനല്‍കിയ പരാതിയില്‍ ഇരുവര്‍ക്കുമെതിരായ രണ്ട് കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും പൊലീസ് അറിയിച്ചു. യദുവിന്റെ പരാതി കോടതി പരിഗണിക്കുന്നതിനിടെയാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട സമര്‍പ്പിച്ചത്.

മേയര്‍ക്കെതിരായ പരാതി കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പൊലിസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ എംഎല്‍എ അതിക്രമിച്ച് കയറിയെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ പരാതി. ആ പരാതി നിലനില്‍ക്കുന്നതല്ലെന്നാണ് പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ ഹൈഡ്രോളിക് സംവിധാനമുള്ളതാണ്. അതു തുറക്കണമെങ്കില്‍ ഡ്രൈവര്‍ വിചാരിക്കണം. യദു ഡോര്‍ തുറന്നുകൊടുത്ത ശേഷമാണ് എംഎല്‍എ അതിനകത്തുകയറിയത്. അതുകൊണ്ട് അത് അതിക്രമിച്ച് കയറല്‍ ആകില്ലെന്നാണ് പൊലിസ് വിശദീകരിക്കുന്നത്. മേയര്‍ അസഭ്യം പറഞ്ഞതായി തെളിവില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരോടും അവിടെയെത്തിയ ആള്‍ക്കൂട്ടത്തിന്റെയും സാക്ഷിമൊഴിയില്‍ അത്തരം ഒരു കാര്യം ഇല്ലെന്നും പൊലീസ് പറയുന്നു.

മേയര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍. തടഞ്ഞുവെക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും പൊലിസ് കോടതിയില്‍ അറിയിച്ചു. അതേസമയം, യദു നഗരത്തിലേക്ക് റൂട്ട് മാറിയാണ് ഓടിച്ചതെന്ന കാര്യവും കോടതിയെ അറിയിച്ചിട്ടുണ്ട്.

യദു പരാതിയില്‍ ഉന്നയിച്ച കാര്യം സ്ഥിരികരിക്കണമെങ്കില്‍ ബസിനുള്ളിലെ മെമ്മറി കാര്‍ഡുകള്‍ ലഭിക്കേണ്ടതുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാനില്ല. ഇത് സംബന്ധിച്ച് തമ്പാനൂര്‍ പൊലീസ് എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിലെ അന്വേഷണത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള തെളിവ് കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed