കേരളത്തില്‍ പതിനഞ്ചാമത് ജില്ലവേണമെന്ന് പി വി അന്‍വര്‍ എംഎല്‍എയുടെ സാമൂഹ്യകൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. രാഷ്ട്രത്തിന്റെ ഐക്യമാണ് പ്രധാനമാണെന്നും ജനാധിപത്യ സോഷ്യലിസ്റ്റ് നയം രൂപീകരിച്ച് മുന്നോട്ട് പോകുമെന്നും കൂട്ടായ്മയുടെ നയപ്രഖ്യാപനത്തില്‍ പറയുന്നു.

സംസ്ഥാനത്ത് മലബാറിനോടുള്ള അവഗണനയ്‌ക്കെതിരെയുള്ള പോരാട്ടം, മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് പുതിയ ജില്ല, ജാതി സെന്‍സസിനായുള്ള പോരാട്ടം, പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാന്‍ ഇ ബാലറ്റ്, തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ‘ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള’ പ്രവര്‍ത്തിക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്.

കോരി ചൊരിയുന്ന മഴയ്ക്കിടെ മഞ്ചേരിയിലെ പൊതുസമ്മേളന വേദിയില്‍ എത്തിയ അന്‍വറിനെ മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അന്‍വറിന് പിന്തുണയുമായി ആയിര കണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയത്.

സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ പൊലീസെത്തിയെന്നു പൊതുസമ്മേളന വേദിയിലേക്ക് വീട്ടില്‍നിന്നും തിരിക്കവേ പിവി അന്‍വര്‍ ആരോപിച്ചു. സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസെത്തിയത്. ഇങ്ങനെയൊക്കെ തോല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് വാഹനങ്ങള്‍ തടയുകയാണെന്നും അന്‍വര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *