കോട്ടയം: 52 വർഷം മുമ്പ് തുടങ്ങിയ ചങ്ങനാശ്ശേരിയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചു പൂട്ടി. തൊഴിലാളികളുടെ ക്ഷാമം മൂലമാണ് കുരിശുംമൂട് കവലയിലെ കോഫി ഹൗസ് പ്രവർത്തനം നിർത്തുന്നതെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. നിരവധി രാഷ്ട്രീയ സാംസ്കാരിക ചർച്ചകൾക്ക് വേദിയായിട്ടുള്ള കോഫി ഹൗസ് അടയ്ക്കുന്നതിനോട് വൈകാരികമായാണ് ചങ്ങനാശ്ശേരിക്കാരുടെ പ്രതികരണം.

ബീറ്റ്റൂട്ട് ചേർത്ത മസാല ദോശകൾ കൊണ്ട് സൌഹൃദങ്ങൾ ചുട്ടെടുത്ത ഒരിടം. കാപ്പിക്കും കട്‍ലെറ്റിനുമിടയിൽ പിറന്ന് വളർന്ന് തളർന്ന് പിളർന്ന പ്രണയങ്ങൾ. അഞ്ചുവിളക്കിന്‍റെ നാട്ടിലെ ബാല്യ യൌവന വാർദ്ധക്യങ്ങളുടെ അടയാളപ്പെടുത്തലുകളിലുണ്ട് കുരിശുമൂട്ടിലെ ഇന്ത്യൻ കോഫി ഹൌസ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായുള്ള പലരുടെയും പല ശീലങ്ങൾക്കാണ് താഴുവീഴുന്നത്.
പൂട്ടാനുള്ള തീരുമാനം വന്നത് പെട്ടെന്നാണ്. ജീവനക്കാരേയും അത് ഞെട്ടിച്ചു. നഷ്ടത്തിലോടുന്നതല്ല കാരണം. ജീവനക്കാരുടെ ക്ഷാമമാണത്രെ. 12 വർഷമായി പുതിയ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്ന് നിലവിലെ ജീവനക്കാർ തന്നെ പറയുന്നു.

വിളമ്പുന്ന ഭക്ഷണത്തിന് മേലുള്ള മലയാളിയുടെ വിശ്വാസ്യതയുടെ ബ്രാൻഡ് നെയിമായിരുന്നു ഇന്ത്യൻ കോഫി ഹൌസുകൾ. ഒരു കാലത്ത് തൊഴിലാളികൾക്ക് ജോലി കൊടുക്കാൻ തുടങ്ങിയ സംരംഭം തൊളിലാളികളെ നിയമിക്കാത്തതിനാൽ അടച്ചുപൂട്ടുന്നത് ഖേദകരമാണ്. ഇത്തരം സംവിധാനങ്ങളെ, സംരംഭങ്ങളെ നിലനിർത്തേണ്ടത് കാലഘത്തിന്‍റെ ആവശ്യകതയാണ്.