നടൻ ബാലയും ​ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഇവരുടെ ഡ്രൈവറായിരുന്ന ഇർഷാദ്. അമൃതയെ ബാല ഉപദ്രവിക്കുന്നത് താൻ കണ്ടിട്ടുണ്ട് എന്നാണ് ഇർഷാദ് പറയുന്നത്. ഇനിയും ഇവരെ ഉപദ്രവിക്കുകയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ പറയേണ്ടിവരുമെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്. 14 വർഷത്തെ നിശബ്ദത്തക്ക് അവസാനം കുറിച്ചതിനു ഒരുപാട് നന്ദി അനിയാ… എന്ന കുറിപ്പിൽ അമൃതയും വിഡിയോ പങ്കുവച്ചിട്ടുണ്ട്.

‘2010ലാണ് ബാലയുടെ ഡ്രൈവറായി ജോലിക്കു കയറുന്നത്. അവരുടെ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കു ശേഷമായിരുന്നു അത്. അവർ പിരിയുന്നതു വരെയും ഞാൻ അവരുടെ കൂടെ ഉണ്ടായിരുന്നു. പല കാര്യങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ബാല ചേച്ചിയെ ഉപദ്രവിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. പിരിഞ്ഞതിനുശേഷം ഞാൻ ചേച്ചിക്കൊപ്പം ഡ്രൈവറായി പോകുകയായിരുന്നു. പോകാൻ കാരണങ്ങളുണ്ട്. ചേച്ചിയെ ബാല ടോർച്ചർ ചെയ്യുന്നതുപോലെ എന്നെയും ചവിട്ടി ഉപദ്രവിച്ചിട്ടുണ്ട്. മൂക്കിൽ നിന്നും രക്തം വരെ വരുന്ന അവസ്ഥ ഉണ്ടായി. എനിക്കന്ന് പതിനെട്ട് വയസ്സ് ആണ്. തിരിച്ചു പ്രതികരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല അയാളോട് ഒരു ബഹുമാനവും ഉണ്ടായിരുന്നു. ചേച്ചിക്കും കുടുംബത്തിനും അവരുടെ അമ്മയ്ക്കുമൊക്കെ ഒരു മകനെപ്പോലെ ആയിരുന്നു ഞാൻ. അങ്ങനാണ് അവർ എന്നെ കണ്ടിരുന്നത്.- ഇർഷാദ് പറഞ്ഞു.

ചേച്ചിയുടെയും പാപ്പുവിന്റെയും വിഡിയോ കണ്ട് വിഷമമായതുകൊണ്ടാണ് താനിത് തുറന്നു പറയുന്നത് എന്നാണ് ഇർഷാദിന്റെ വാക്കുകൾ. പാപ്പുവിനെക്കൊണ്ട് വിഡിയോ പറഞ്ഞ് ചെയ്യിച്ചതാണ് എന്ന ആരോപണവും തള്ളി. പാപ്പുവിനെ മീഡിയയുടെ മുന്നിൽ കൊണ്ടുവരാൻ ചേച്ചിക്കും അമ്മയ്ക്കും അഭിക്കും താൽപ്പര്യമില്ല. 14 വർഷമായി കൂടെയുണ്ടായിരുന്നിട്ടും എന്നോടു പോലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇർഷാദ് പറഞ്ഞു.

മൂന്ന് പെണ്‍കുട്ടികളും ഒരു അമ്മയും അടങ്ങുന്ന കൊച്ച് കുടുംബമാണ് അവരുടേത്. അവർ പരമാവധി സഹിച്ചു. ഇതുവരെയും ചേച്ചി ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. പാപ്പുവിനെ ഓർത്താണ് ചേച്ചി ഇതുവരെ മിണ്ടാതിരുന്നത്. ബാലയുടെ പിന്നാലെ നടക്കുന്ന ചില മാധ്യമങ്ങളുണ്ട്. അവർ ഇവരെ വലിച്ചു കീറിയിട്ടുണ്ട്. ഇനിയും വലിച്ചു കീറാനാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ പലതും ഞാനും പുറത്തു പറയും. നിങ്ങളോടൊരു അപേക്ഷയാണ്. ചേച്ചിയും പാപ്പുവും പറഞ്ഞതൊക്കെ സത്യമാണ്. കൊച്ചു മനസ്സിൽ കള്ളമില്ല എന്നത് ചെറുപ്പം മുതലേ കേൾക്കുന്നതല്ലേ. കൊച്ചുമനസ്സിൽ കളങ്കമില്ല.

ഇനിയും ബാല ഇവരെ ദ്രോഹിക്കുകയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ പറയേണ്ടി വരും. ബാലയെ ഞാൻ ഭീഷണിപ്പെടുത്തുന്നതല്ല, അങ്ങനെ തോന്നണ്ട. ഇതിനു മുമ്പൊരു വിഡിയോ ഇട്ടപ്പോൾ ബാല ഭീഷണിപ്പെടുത്തുന്ന തരത്തിലൊരു വിഡിയോ എനിക്കെതിരെ ഇട്ടിരുന്നു. അന്ന് എന്നെ പേടിപ്പിച്ച് ആ വിഡിയോ നീക്കം ചെയ്യിപ്പിച്ചിരുന്നു. ഇനിയും ഇവരെ ദ്രോഹിച്ചാൽ പലതും തുറന്നു പറയും.–ഇർഷാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You missed