അടൂർ: ലൈഫ് ലൈൻ ആശുപത്രിയിൽ കാർഡിയാക് എം.ആർ.ഐ, കാർഡിയാക് സി ടി, ഡയാലിസിസ് യൂണിറ്റ്, പൾമനോളജി വകുപ്പ് എന്നിവ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ എസ്.പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം തലവൻ ഡോ സാജൻ അഹമ്മദ്, റേഡിയോളോജിസ്ര് ഡോ. അബ്ദുൽ ഫൈസൽ, നെഫ്രോളജിസ്ര് ഡോ. അഭിലാഷ് ചെറിയാൻ, പൾമോണോലളജിസ്റ്റ് ഡോ.അർജുൻ സരേഷ്, ഡയറക്ടർ ഡോ.സിറിയക് പാപ്പച്ചൻ, ന്യൂറോ സർജൻ ഡോ. വിഷ്ണു, നെഫ്രോളജിസ്റ്റ് ഡോ.നിഷി മാത്യു,സി.ഇ.ഒ ഡോ ജോർജ് ചാക്കച്ചേരി എന്നിവർ സംസാരിച്ചു. ആശുപത്രി ഡയറക്ടർ ഡെയ്‌സി പാപ്പച്ചൻ മന്ത്രിക്ക് ഉപഹാരം സമർപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ജയൻ തുടങ്ങിയവർ പങ്കെടുത്തു.
ഹൃദയത്തിലെ പേശികളുടെയും അറകളുടെയും പ്രവർത്തനത്തിലുള്ള വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള നൂതനമായ സാങ്കേതിക വിദ്യയാണ് കാർഡിയാക് എം.ആർ.ഐ സ്‌കാൻ. 128 സ്ളൈസ് സി.ടി സ്‌കാൻ വഴി ഹൃദയത്തിലെ ബ്‌ളോക്ക് നിർണയിക്കുന്ന ആഞ്ജിയോഗ്രാം നടത്തുന്നതിനുള്ള സംവിധാനമാണ് പുതുതായി ആരംഭിച്ച കാർഡിയാക് സി.ടി.സാധാരണ ഹീമോ ഡയാലിസിനു പുറമെ, ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു ഡയാലിസിസ് നടത്തുന്ന സി.ആർ.ആർ.ടി, വിഷബാധയേറ്റു വൃക്കകൾ തകരാറിലാകുന്നവർക്കുള്ള ഹീമോപെർഫ്യൂഷൻ പ്ലാസ്മാ റീപ്ലേസ്‌മെന്റ് തെറാപ്പി തുടങ്ങിയ ചികിത്സകൾ പുതുതായി ആരംഭിച്ചിട്ടുള്ള ഡയാലിസിസ് യൂണിറ്റിൽ നിന്ന് ലഭിക്കും. ആസ്മാ, അലെർജി, സി.ഒ.പി.ഡി എന്നിവക്ക് പുറമെ സങ്കീർണമായ എല്ലാത്തരം ശ്വാസകോശ രോഗങ്ങൾക്കുള്ള ചികിത്സയും ലൈഫ് ലൈനിലെ പൾമോനോളജി ഡിപ്പാർട്‌മെന്റിൽ നിന്ന് ലഭ്യമാണ്. ബ്രോങ്കോസ്‌കോപ്പി, തോറാക്കോസ്‌കോപ്പി, ഡ്രഗ് അലര്ജി ടെസ്റ്റ്, ശ്വാസനാളത്തിൽ കുടുങ്ങുന്ന വസ്തുക്കൾ പുറത്തെടുക്കുന്നതിനുള്ള നൂതന സംവിധാനം എന്നിവയും ലൈഫ് ലൈനിൽ ഉണ്ട്.