ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിനു 25,000 രൂപയായിരുന്നു ഹൈക്കോടതി പിഴയിട്ടിരുന്നത്. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതിയുടെ പിഴ സ്റ്റേ ചെയ്തത്.

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് അയച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി നടപടി. ഓഗസ്റ്റ് 27 ന് ആയിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക. ഹൈക്കോടതിയെ തുടര്‍ച്ചയായി സമീപിക്കുന്നതിനു പള്‍സര്‍ സുനിയെ സഹായിക്കാന്‍ തിരശീലയ്ക്കു പിന്നില്‍ ആളുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വിചാരണയുടെ അന്തിമ ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചിരുന്നു.

കേസില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നതെന്ന് അഭിഭാഷകരായ പരമേശ്വറും ശ്രീറാം പറക്കാടും ചൂണ്ടിക്കാട്ടി. ദിലീപ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. 2017 മുതല്‍ ഒരിക്കല്‍ പോലും ജാമ്യം ലഭിച്ചിട്ടില്ല. ഇത് എന്തുതരം സമീപനമാണെന്നും അഭിഭാഷകര്‍ ചോദിച്ചു. കേസ് 27ന് വീണ്ടും പരിഗണിക്കും. 2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *