പാരിസ്: പാരിസ് ഒളിംപിക്സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനേഷ് നിങ്ങൾ ചാമ്പ്യന്മാരുടെ ചാമ്പ്യനാണ്. ഇന്ത്യക്കാരായ ഓരോത്തരുടെയും അഭിമാനവും പ്രോത്സാഹനവുമാണ് താങ്കൾ. ഇന്നുണ്ടായ തിരിച്ചടി തീർച്ചയായും വേദനിപ്പിക്കുന്നതാണ്. തന്റെ വേദന വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയില്ല. താങ്കൾ നേരിട്ട വെല്ലുവിളികളിൽ ഒന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കരുത്തോടെ തിരിച്ചുവരൂ. അതിനായി കാത്തിരിക്കുന്നുവെന്നും മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
പാരിസ് ഒളിംപിക്സിൽ ഇന്ന് ഫൈനൽ നടക്കാനിരിക്കെയാണ് താരത്തിന് അയോഗ്യത ലഭിച്ചിരിക്കുന്നത്. ഇന്ന് നടന്ന ശരീരഭാര പരിശോധനയിൽ താരം പരാജയപ്പെട്ടു. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാൽ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. താരത്തെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ നിരസിക്കപ്പെട്ടാൽ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡൽ നഷ്ടമാകും.
പാരിസ് ഒളിംപിക്സിൽ പ്രീക്വാർട്ടറിൽ നിലവിലെ 50 കിലോഗ്രാം വിഭാഗത്തിലെ സ്വർണമെഡൽ ജേതാവായ ജപ്പാൻ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്. പിന്നാലെ യുക്രെയ്ന് താരം ഒക്സാന ലിവാച്ചിനെ പരാജയപ്പെടുത്തി സെമിയിലേക്കും വിജയിച്ചു. സെമിയിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ വിജയം. 5-0 എന്ന സ്കോറിന് സെമിയിൽ വിജയിച്ചാണ് ഇന്ത്യൻ താരം സ്വർണമെഡലിനായുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്.