കല്‍പ്പറ്റ: ദുരന്തഭൂമിയായ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ തെര്‍മല്‍ സിഗ്‌നല്‍ ലഭിച്ചത് മനുഷ്യന്റേതല്ല. മനുഷ്യശ്വാസമല്ലെന്നും പാമ്പിന്റേയോ തവളയുടേതോ ആകാമെന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍. തെര്‍മല്‍ സ്‌കാനിങ് പരിശോധന നടത്തിയ സംഘം തിരികെ മടങ്ങി.

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് രാത്രിയും പരിശോധന തുടരാന്‍ തീരുമാനിച്ചത്. പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഫ്‌ലഡ് ലൈറ്റ് എത്തിച്ചാകും പരിശോധന നടത്തിയത്.

മണ്ണിനടിയില്‍ ഏതെങ്കിലും തരത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന റഡാര്‍ പരിശോധനയ്ക്കിടെയാണ് പ്രതീക്ഷയുണര്‍ത്തുന്ന സിഗ്നല്‍ ലഭിച്ചത്. തകര്‍ന്ന വീടിനുള്ളില്‍ നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്. ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്ന വസ്തു മണ്ണിനടിയിലുണ്ട് എന്നായിരുന്നു ആദ്യം മുതല്‍ തന്നെ വിദഗ്ധ സംഘം പറഞ്ഞിരുന്നു.

ആദ്യ രണ്ട് പരിശോധനയിലും റഡാര്‍ പരിശോധനയ്ക്കിടെ സിഗ്‌നല്‍ ലഭിക്കുകയായിരുന്നു. മൂന്നാം പരിശോധനയില്‍ സിഗ്‌നല്‍ ലഭിക്കാതിരുന്നതോടെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് നിര്‍ദേശമെത്തിയത്. തകര്‍ന്ന വീടിന്റെ അടുക്കളഭാഗത്താണ് പരിശോധന നടക്കുന്നത്. ഈ വീട്ടിലെ മൂന്നു പേരെയാണ് ദുരന്തത്തില്‍ കാണാതായത്. സിഗ്നല്‍ ലഭിച്ച പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ദേശീയ ദുരന്ത നിവാര ഏജന്‍സിയാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *