കേരളത്തിന്റെ കണ്ണീരായി ചൂരൽമലയും മുണ്ടക്കൈയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 276 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറിൽ തിരച്ചിൽ ആരംഭിക്കും. കൂടുതൽ യന്ത്രങ്ങളെത്തിച്ചാണ് മൂന്നാം നാളിലെ തിരച്ചിൽ. 15 മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ രാത്രി മുണ്ടക്കൈയിൽ എത്തിച്ചു. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും എത്തിക്കും. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം ഇന്ന് പ്രവർത്തനക്ഷമമാകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വയനാട്ടിൽ സർവകക്ഷിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തും. വയനാടിനു പുറമേ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് യെലോ അലർട്ട് മാത്രമാണുള്ളത്.
There is no ads to display, Please add some