വെറും 25 രൂപയിൽ ഒതുങ്ങേണ്ടിയിരുന്ന ഒരു അച്ചാർ പ്രശ്നത്തിന് ഇപ്പോൾ 35000 രൂപ കൊടുക്കേണ്ട അവസ്ഥയിലാണു തമിഴ്നാട് വില്ലുപുരത്തുള്ള ഒരു ഹോട്ടൽ ഉടമ. 2022ൽ മരണാനന്തര ചടങ്ങിൽ വിതരണം ചെയ്യാനായി വില്ലുപുരം മുരുകൻ ടെംപിൾ തെരുവിൽ കഴിയുന്ന ആരോഗ്യസാമി 25 പൊതിച്ചോറിനായി 2000 രൂപ വില്ലുപുത്ത ഹോട്ടലുടമയ്ക്കു നൽകി. രസീത് ചോദിച്ചപ്പോൾ താൽക്കാലിക കടലാസിലാണ് എഴുതി നൽകിയത്. വീട്ടിലെത്തി ചോറുപൊതി തുറന്നതോടെ ഇതിനൊപ്പം അച്ചാറില്ലെന്നു ബോധ്യമായി.

ഒരു രൂപ വീതം വിലയുള്ള 25 പാക്കറ്റുകളാണ് ചോറിനൊപ്പം നൽകാതിരുന്നത്.ഇതോടെ കടയിൽ തിരിച്ചെത്തിയ ആരോഗ്യസാമി അച്ചാറില്ലാത്തതിനാൽ 25 രൂപ തിരികെ നൽകാനാവശ്യപ്പെട്ടു. ഹോട്ടൽ ഉടമ വിസമ്മതിച്ചു.

ആരോഗ്യസാമി വില്ലുപുരം ഉപഭോക്തൃ പരാതി പരിഹാര കമ്മിഷനിൽ നൽകിയ പരാതിയിലാണു വിധി വന്നത്. ആരോഗ്യസാമിക്ക് ഉണ്ടായ ബുദ്ധിമുട്ടിന് 30,000 രൂപയും വ്യവഹാര ചെലവായി 5000 രൂപയും 25 പാക്കറ്റ് അച്ചാറിന് 25 രൂപയും തുകയുടെ യഥാർഥ രസീതും വിധി വന്ന് 45 ദിവസത്തിനകം ഹോട്ടൽ ഉടമ നൽകണം. വീഴ്ച വരുത്തിയാൽ പ്രതിമാസം 9% പലിശ സഹിതം അടയ്ക്കണമെന്നും വിധിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *