ചെന്നൈ: 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്കെത്തുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് ആദ്യ മല്‍സരം. അഞ്ച് തവണ ലോക ചാമ്പ്യനായ ഓസ്‌ട്രേലിയ ആണ് എതിരാളികൾ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ രണ്ടുമണിക്കാണ് ഇന്ത്യ – ഓസീസ് പോര്

രോഹിത് ശര്‍മക്ക് കീഴില്‍ സംതുലിതമായ താരനിരയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഗില്ലിന്റെ അഭാവം തിരിച്ചടിയായേക്കും.

ഗിൽ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഒരുപക്ഷേ ഗിൽ പുറത്തായാൽ ഇഷാൻ കിഷൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. ഇന്ത്യയുടെ നാലാം നമ്പർ തലവേദനയായി തുടരുകയാണ്. ശ്രേയസ് അയ്യരും സൂര്യകുമാർ യാദവുമാണ് നാലാം നമ്പറിൽ ഇന്ത്യയുടെ ഓപ്‌ഷനുകൾ. ബൗളിംഗിൽ മൂന്ന് സ്പിന്നർമാർക്ക് അവസരം നൽകിയേക്കും. എങ്കിൽ മുഹമ്മദ് ഷമിക്ക് ആദ്യ മത്സരത്തിൽ പുറത്ത് ഇരിക്കേണ്ടി വരും.

ചെപ്പോക്കില്‍ തുടങ്ങി നവംബര്‍ 19ന് അഹമ്മദാബാദില്‍ കിരീടവുമായി അവസാനിക്കുന്നൊരു ലോകകപ്പ് പര്യടനമാകും ക്യാപ്റ്റന്‍ രോഹിതും സംഘവും മോഹിക്കുന്നത്. പരിചയസമ്പത്തില്‍ മുന്നിലുള്ള രോഹിത് കോലി രാഹുല്‍ സഖ്യത്തിനൊപ്പം ഹാര്‍ദികും ബുംറയും സിറാജുമൊക്കെ ചേരുന്നതോടെ ഇന്ത്യ കരുത്തരാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *