കൊച്ചി: പ്ലസ്ടു വിദ്യാർഥിനിയെ വാൽപ്പാറയിൽ കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം. പ്രതി നെട്ടൂർ സ്വദേശി സഫർഷാ(29)യെ എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കൽ, കൊലപാതകം, തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്.
2020 ജനുവരി ഏഴിനാണ് കൊച്ചിയിൽ പ്ലസ്ടു വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ യുവാവ് കാറിൽ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പെൺകുട്ടി സൗഹൃദത്തിൽനിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു പ്രതിയുടെ മൊഴി.
സംഭവദിവസം ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ തന്ത്രപൂർവം കാറിൽകയറ്റിയ പ്രതി, അതിരപ്പിള്ളി മലക്കപ്പാറ ഭാഗത്തേക്കാണ് കൊണ്ടുപോയത്. തുടർന്ന് കാറിനുള്ളിൽവെച്ച് പ്രതി പെൺകുട്ടിയെ കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം മലക്കപ്പാറയ്ക്ക് സമീപത്തെ കാപ്പിത്തോട്ടത്തിൽ ഉപേക്ഷിച്ച് വാൽപ്പാറ വഴി കടന്നുകളഞ്ഞു.
കൃത്യം നടത്തിയശേഷം പൊള്ളാച്ചി വഴി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്രതിയെ സംഭവദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിന് പിന്നാലെയാണ് മലക്കപ്പാറയിലെ കാപ്പിത്തോട്ടത്തിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.