ചെന്നൈ: ലോകം ഉറ്റുനോക്കുന്ന ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍ 1 ഇന്ന് പറന്നുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേയ്‌സ് സെന്ററിൽനിന്ന് പകൽ 11.50 നാണ് വിക്ഷേപണം. കൗണ്ട്‌ഡൗൺ വെള്ളിയാഴ്‌ച ആരംഭിച്ചു.
ഭൂമിയുടെ 800 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ ആദ്യം എത്തിക്കുക. തുടർന്ന് പ്രൊപ്പൽഷൻ എൻജിൻ ജ്വലിപ്പിച്ച് പേടകത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി വികസിപ്പിക്കും. നാലുമാസത്തിനകം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ-1 പോയന്റിൽ (ലഗ്രാഞ്ച് പോയന്റ്) പേടകം എത്തിച്ചേരും.
ഡിസംബറിലോ അടുത്തവർഷം ജനുവരിയിലോ ആയിരിക്കും പേടകം ലക്ഷ്യസ്ഥാനത്തെത്തുക. സൂര്യനെ നിരീക്ഷിക്കാൻ തദ്ദേശീയമായി നിർമിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. അഞ്ച് വർഷമാണ് ദൗത്യ കാലാവധി.