ന്യൂഡൽഹി: സെപ്റ്റംബർ 18 മുതൽ 22വരെ പാർലമെന്റിന്റെ പ്രത്യേക സെഷൻ വിളിച്ച് ചേർത്ത് കേന്ദ്രസർക്കാർ. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. അഞ്ചുദിവസം ക്രിയാത്മക ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇതുസംബന്ധിച്ച് പ്രഹ്ലാദ് ജോഷി പറഞ്ഞു. എന്നാൽ അഞ്ചുദിവസത്തെ സമ്മേളനത്തിലെ അജണ്ട വെളിപ്പെടുത്തിയിട്ടില്ല.
17ാമത് ലോക്സഭയുടെ 13ാമത് സമ്മേളനമാണ് ചേരുന്നത്.ഫലപ്രദമായ ചർച്ചകൾക്കായാണു സമ്മേളനമെന്നാണു മന്ത്രിയുടെ വിശദീകരണം. ഏതെങ്കിലും പ്രധാന ബില്ലുകൾ സമ്മേളനത്തിൽ പാസാക്കുമോ എന്ന കാര്യത്തിലും സൂചനയില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്.