തൃപ്പൂണിത്തുറ: ചമയക്കാഴ്ചകളൊരുക്കി ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തംഘോഷയാത്ര നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും.
‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ചാണ് അത്തം ഘോഷയാത്ര നടത്തുക. നിശ്ചലദൃശ്യങ്ങൾക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും.

പത്തുദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ഇത്തവണ തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.
അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് രാജഭരണകാലത്തെ അത്തച്ചമയം.
1949 ൽ തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കി. ഇത് പിന്നീട് 1961-ൽ കേരള സർക്കാർ ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.