ചങ്ങനാശേരി: പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ലെന്നാരോപിച്ച് ചങ്ങനാശേരിയിൽ ഹോട്ടലിലെ സപ്ലെയറായ ഇതരസംസ്ഥാന തൊഴിലാളിയുടെ തല അടിച്ചുപൊട്ടിച്ചു.
ഞായറാഴ്ച രാത്രി ഒൻപതരയോടെ ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലാണ് സംഘർഷമുണ്ടായത്. ഇവിടെ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് അക്രമത്തിനിരയായത്.
ഭക്ഷണം കഴിക്കാൻ എത്തിയ മൂന്നംഗ സംഘം പൊറോട്ട ഓർഡർ ചെയ്തതായി ഹോട്ടൽ ഉടമ പറയുന്നു. എന്നാൽ, പൊറോട്ട കൊണ്ടു വച്ചതിന് പിന്നാലെ ആക്രമി സംഘം പൊറോട്ടയ്ക്കൊപ്പം കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിനിടെ ഇവർ ഇതര സംസ്ഥാന തൊഴിലാളിയായ സപ്ലൈയറെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ തൊഴിലാളിയെ പോലീസുകാർ എത്തി ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.