ആലപ്പുഴ: ചെങ്ങന്നൂരിൽ കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞുവീണ റിങ്ങുകൾക്കിടയിൽ വയോധികനായ തൊഴിലാളി കുടുങ്ങി. രക്ഷാപ്രവർത്തനം 9 മണിക്കൂർ പിന്നിട്ടിട്ടും ഇയാളെ പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72 ) ആണ് കിണറിനുളളിൽ അപകടത്തിൽപ്പെട്ടത്.
ചെങ്ങന്നൂർ, മാവേലിക്കര , ഹരിപ്പാട് എന്നിവടങ്ങളിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് ടീമുകളാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. റിങ് പൊക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാല്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചു. ജെ സി ബി ഉപയോഗിച്ച് റിംഗുകൾ ഉയർത്തി ആളെ പുറത്തെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
ഇന്ന് രാവിലെ ഒൻപതു മണിയോടെയാണു റിംഗുകൾ ഇടിഞ്ഞ് യോഹന്നാൻ കിണറിനുള്ളിൽ അകപ്പെട്ടത്. സംഭവം അറിഞ്ഞ് മന്ത്രി സജി ചെറിയാൻ അടക്കമുള്ളവരും സ്ഥലത്തെത്തിയിട്ടുണ്ട്.
