ഇടുക്കി: ബാറും, മദ്യശാലകളും പ്രവർത്തിക്കാത്ത ‘ഡ്രൈ ഡേ അടക്കമുള്ള ദിവസങ്ങളിലും അടുത്തൊന്നും മദ്യശാലകൾ ഇല്ലാത്തതിന്റെ പേരിൽ വിഷമം അനുഭവിക്കുന്നവർക്കും ‘രക്ഷകരായി’ ഇഷ്ടാനുസരണം മദ്യം എത്തിച്ചു നൽകുന്ന സംഘം കുട്ടിക്കാനം – ഏലപ്പാറ മേഖലകളിൽ സജീവമാകുന്നു.
ഇവിടുത്തെ ചില ഓട്ടോ ഡ്രൈവർമാരാണ് ‘സഞ്ചരിക്കുന്ന മദ്യശാലയുടെ’ പിന്നിലെ പ്രധാന കണ്ണികൾ. ഇതിന് ഒത്താശ നൽകുന്നതാകട്ടെ ഇതുപോലുള്ള സംഘത്തെ വലവിരിച്ച് പിടിക്കാൻ സർക്കാർ മാസംതോറും തീറ്റിപ്പോറ്റുന്ന ഉദ്യോഗസ്ഥരും.

മേഖലയിൽ പീരുമേട്ടിൽ മാത്രമാണ് ബീവറേജ് ഔട്ട്ലെറ്റ് ഉള്ളത്. ആയതിനാൽ ഇതുപോലുള്ള സംഘങ്ങൾക്ക് മദ്യപർക്കിടയിൽ ഡിമാൻഡ് കൂടുതലാണ്. ഒരുപാട് ദൂരം സഞ്ചരിച്ച് പീരുമേട്ടിൽ പോയി ക്യൂ നിന്ന് മദ്യം വാങ്ങുന്നതിന്റെ ബുദ്ധിമുട്ടുകൾ ഓർക്കുമ്പോൾ ഇവർ രണ്ടാമതൊന്ന് ചിന്തിക്കാറില്ല. കാരണം വിളി പുറത്ത് മദ്യം റെഡിയാണ്.
സംഭവം ഇങ്ങനെയാണെങ്കിലും വെറുതെ വിളിച്ചാൽ ഒന്നും മദ്യം ലഭിക്കില്ല. ഈ സംഘങ്ങൾക്കിടയിൽ പ്രത്യേക കോഡ് ഭാഷയുണ്ട്. ഈ കോഡ് ഭാഷ വിളിക്കുന്നയാൾ പറഞ്ഞാൽ സംഘത്തിന് അറിയാം മദ്യം ആവശ്യമുള്ള ആളാണ് വിളിക്കുന്നതെന്ന്. സംഭാഷണത്തിനൊടുവിൽ മദ്യം വേണ്ടയാൾ എവിടെയാണ് നിൽക്കുന്നത് എന്ന് ചോദിച്ച് മനസിലാക്കി അവിടേക്ക് ചെല്ലും.

പിന്നീട് പരിസരം നിരീക്ഷിച്ച് ഉറപ്പ് വരുത്തിയ ശേഷം മദ്യം കൊടുത്ത് കാശ് വാങ്ങും. ഏത് ബ്രാൻഡും ഏത് അളവും ഈ സംഘത്തിന്റെ പക്കലുണ്ടാകും. ആവശ്യക്കാർക്ക് അതനുസരിച്ച് കൊടുക്കും. എന്നാൽ ഇവരുടെ വളർച്ച ഉപജീവനമാർഗത്തിനായി മാന്യമായി ഓട്ടോ ഓടിച്ച് കുടുംബം പോറ്റുന്ന ഡ്രൈവർമാർക്ക് ഒരു ശാപമാണ്….
