ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. രാവിലെ ഏഴര മുതൽ ഒമ്പത് വരെ നീളുന്ന പൂജാ ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് 12 നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
എംപിമാർ, മുൻ പാർലമെന്റ് സ്പീക്കർമാർ, മുഖ്യമന്ത്രിമാർ, സിനിമാ താരങ്ങൾ തുടങ്ങിയവർക്ക് ക്ഷണമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെന്റ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്.അതേസമയം, കോൺഗ്രസ് ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഉദ്ഘാടത്തിന് മുന്നോടിയായി സ്വർണചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്. തമിഴ്നാട്ടിലെ പൂജാരിമാരുടെ സംഘമാണ് ചെങ്കോൽ കൈമാറിയത്. പുതിയ മന്ദിരത്തിലെ ലോക്സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനമെന്നാണു വിവരം.
പാര്‍ലമെന്റിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ മോദിക്ക് പകരം മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കേണ്ടതായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം.

ത്രികോണാകൃതിയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. ദേശീയ പുഷ്പമായ താമരയുടെ ആകൃതി അടിസ്ഥാനമാക്കിയാണ് രാജ്യസഭ നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 384 അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ് സീറ്റ് സ്ഥാപിച്ചിരിക്കുന്നത്. സംയുക്ത സമ്മേളനത്തിന് കൂടി ഉപയോഗിക്കാൻ പറ്റുന്ന തരത്തിലാണ് ലോക്സഭാ ഹാള്‍ നിര്‍മിച്ചിരിക്കുന്നത്. ഒരേ സമയം 1272 പേരെ വരെ ഈ ഹാളില്‍ ഉള്‍ക്കൊള്ളാനാകും.
