കമ്പം: കമ്പം ടൗണിനെ മുൾമുനയിൽ നിർത്തിയ അരിക്കൊമ്പനെ പൂട്ടാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ‘ മിഷൻ അരിസികൊമ്പൻ ’ ഇന്ന്. ഇന്ന് പുലർച്ചെ തന്നെ ദൗത്യം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ആനയെ മയക്കുവെടിവെച്ച് പിടികൂടാനും ജനവാസകേന്ദ്രത്തിൽ നിന്ന് മാറ്റാനുമാണ് തമിഴ്നാട് വനംവകുപ്പ് ഒരുങ്ങുന്നത്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് മയക്കുവെടി വെച്ചശേഷം കൊമ്പനെ മേഘമല വനത്തിലെ വരശ്യാനാട് മലയിൽ തുറന്നു വിടാനാണ് പദ്ധതി.
മേഘമല സി.സി.എഫിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തീകരിക്കാനാണ് തമിഴ്നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മൂന്നു കുങ്കിയാനകളും പാപ്പാൻമാരും മയക്കുവെടി വിദഗ്ദ്ധരും ഡോക്ടർമാരും ടീമിലുണ്ടാകും. ഡോക്ടർ കലൈവാണൻ ഡോക്ടർ പ്രകാശ് എന്നിവരാണ് ടീമിന് നേതൃത്വം നൽകുക.
ദൗത്യത്തിനായുള്ള കുങ്കിയാനങ്ങൾ ഇന്നലെ രാത്രിയോടെയെത്തി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹമാണ് കമ്പത്ത് ഒരുക്കിയിരിക്കുന്നത്. തേനി ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
