തിരുവനന്തപുരം: യുവജനോത്സവവുനായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളിൽ കടുത്ത നടപടിയെടുക്കാൻ കേരള സർവകലാശാലയുടെ തീരുമാനം. എസ് എഫ് ഐക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനങ്ങളടക്കമാണ് കേരള വി സിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കേരള സർവകലാശാലയിലെ നിലവിലെ യൂണിയൻ അസാധു ആക്കുന്നതടക്കമുള്ള തീരൂമാനം വി സി കൈക്കൊണ്ടിരിക്കുകയാണ്. നിലവിലെ സർവകലാശാല യൂണിയൻ അസാധു ആക്കുമെന്ന് വി സി വ്യക്തമാക്കി.

പഴയ ജനറൽ ബോഡിയാണ് യൂണിയൻ രൂപീകരിച്ചത്. കഴിഞ്ഞ മാസം പുതിയ ജനറൽ ബോഡി നിലവിൽ വന്നു. ഈ സാഹചര്യത്തിൽ സർവകാലാശാല യൂണിയനെ അസാധുവാക്കാനാണ് വി സിയുടെ തീരുമാനം. കാലാവധി പുതുക്കണം എന്ന യൂണിയന്റെ ആവശ്യം തള്ളിക്കളഞ്ഞാണ് വി സി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർക്ക് സർവകലാശാല യൂണിയന്റെ ചുമതല കൈമാറുമെന്നും വി സി വ്യക്തമാക്കിയിട്ടുണ്ട്.

കേരള സർവ്വകലാശാല യുവജനോത്സവത്തിനിടയിലെ സംഘർഷവും വിധികർത്താവ് ഷാജിയുടെ മരണമടക്കമുള്ള വിഷയങ്ങളുമാണ് വി സിയെ കടുത്ത നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. യുവജനോത്സവത്തിനിടയിലെ സംഘർഷവും വിധികർത്താവിന്റെ മരണമടക്കമുള്ള വിഷയങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് കത്തു നൽകാനും കേരള വി സി തീരുമാനിച്ചിട്ടുണ്ട്.
