കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ഗവർണർ രാജേന്ദ്ര അർലേകര്‍ക്കെതിരെ എസ്എഫ്ഐയുടെ ബാനർ. ‘മിസ്റ്റർ ഗവർണർ ഭാരതാംബയും കാവി കോണകവും ഹെഡ്ഗേവാറും ശാഖയിൽ മതി, ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്’ എന്നെഴുതിയ ബാനറാണ് കാര്യവട്ടം ക്യാമ്പസിനു മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഒന്നാം വർഷ ഡിഗ്രി പ്രവേശനം ആരംഭിച്ചത് ഇന്നാണ്. പുതുതായി പ്രവേശനം നേടുന്ന വിദ്യാർത്ഥികളും രക്ഷകർത്താക്കളും ക്യാമ്പസിൽ കൂടുതലായി വരുന്ന ദിവസമാണ് പ്രവേശന കവാടത്തിനു മുന്നിലായി ഗവർണർക്കെതിരായ ബാനർ കെട്ടിയത്. ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുറുകുകയാണ് നിലവില്‍. വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും സ്ഥാപിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാർ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവർണർ പരിപാടിക്കെത്തി. വേദിക്ക് പുറത്തെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. അകത്ത് പ്രതിഷേധം വകവെക്കാതെ പരിപാടി നടക്കുകയാണ് ഇപ്പോൾ.