പ്രതിഷേധങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കിയും മുന്നറിയിപ്പുമായും സജി ചെറിയാന്‍റെ എഫ് ബി പോസ്റ്റ്. വേട്ടയാടനും ഭീഷണിയും തന്നോട് വേണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും അതൊക്കെ പറഞ്ഞാൽ പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയുമെന്നും സജി ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നിലപാട് വ്യക്തമാക്കി ഇട്ട എഫ്ബി പോസ്റ്റ് അരമണിക്കൂറിനുള്ളിൽ പിൻവലിക്കുകയും ചെയ്തു.

തന്‍റെ ജീവന് വരെ പലരും വില പറഞ്ഞിട്ടും താൻ കൂസിയിട്ടില്ലെന്നും പാര്‍ട്ടി ദുര്‍ബലമായ നാട്ടിൽ 32000 വരെ ഭൂരിപക്ഷം നേടിയെന്നും വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്നും സജി ചെറിയാൻ പോസ്റ്റിൽ കുറിച്ചു. ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കള്‍ക്ക് തന്നോട് അസൂയയാണ്. അവര്‍ക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ ചെങ്ങന്നൂരിൽ ചെയ്യുന്നത് കൊണ്ടാണ് തന്നോട് അസൂയ. ഇവിടെ കാര്യങ്ങള് അവസാനിക്കുന്നില്ല. ക്ഷമക്കും അതിരുണ്ടെന്നും സാധാരണ മനുഷ്യന് വേണ്ടി ജീവിതം സമര്‍പ്പിച്ചയാളാണ് താനെന്നും എല്ലാ തെളിവും വെറുതെ ആകില്ലെന്നും സജി ചെറിയാൻ പോസ്റ്റിൽ പറയുന്നു.
