മുപ്പതിനായിരം വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്ത പ്ലസ്ടു സർട്ടിഫിക്കറ്റുകളില്‍ പിഴവ്. വിദ്യാർത്ഥികള്‍ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഹയർ സെക്കൻഡറി പരീക്ഷാവിഭാഗത്തിന്റെ വീഴ്ച കണ്ടെത്തിയത്. മൊത്തം 2.47 ലക്ഷം സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. അതിലെ 30,000 സർട്ടിഫിക്കറ്റുകളിലെ മാർക്കിലാണ് പിശക് സംഭവിച്ചത്. മാർക്ക് തിരുത്തി അച്ചടിച്ച്‌ വീണ്ടും വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് അധികൃതർ.

സർട്ടിഫിക്കറ്റ് അച്ചടിക്കാൻ ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം നല്‍കിയ ഉള്ളടക്കം പ്രസ്സിലെ സോഫ്ട് വെയറില്‍ മാപ്പ് ചെയ്തപ്പോഴുള്ള പിഴവാണ് പ്രശ്നത്തിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
സർട്ടിഫിക്കറ്റ് വീണ്ടും അച്ചടിച്ച്‌ ഉടൻ വിതരണം ചെയ്യുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം ജോ.ഡയറക്ടർ ഡോ.മാണിക്കരാജ് അറിയിച്ചു. സംഭവം ഗൗരവമായി അന്വേഷിക്കാനാണ് സർക്കാർ നീക്കം.

കോളേജ് പ്രവേശനം നടക്കുന്ന വേളയില്‍ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തില്‍ പിഴവ് വരുത്തിയവർക്കെതിരെ അദ്ധ്യാപക സംഘടനകള്‍ രംഗത്തെത്തി. മാർക്ക് ലിസ്റ്റ് തയ്യാറാക്കിയവർക്കെതിരെ
കർശന നടപടി വേണമെന്ന് എ.എച്ച്‌. എസ്.ടി. എ പ്രസിഡന്റ് ആർ. അരുണ്‍ കുമാറും ജനറല്‍ സെക്രട്ടറി എസ്. മനോജും ആവശ്യപ്പെട്ടു.

മാർക്കില്‍ വ്യത്യാസം
പാർട്ട് ത്രീ ഓപ്ഷണല്‍ രണ്ടാമത്തെ വിഷയത്തില്‍ നിരന്തര മൂല്യനിർണയത്തിന്റെ മാർക്ക് രേഖപ്പെടുത്തിയതിലാണ് പിശക് സംഭവിച്ചത്. സർട്ടിഫിക്കറ്റിലെ നാലാമത്തെ കോളത്തില്‍ ഒരുപോലെ പിഴവ് കണ്ടെത്തി. നിരന്തര മൂല്യനിർണയത്തില്‍ ഒന്നും രണ്ടും വർഷങ്ങളില്‍ വ്യത്യസ്തമായ മാർക്ക് ലഭിച്ചവരുടെ സർട്ടിഫിക്കറ്റില്‍ ആദ്യവർഷത്തെ മാർക്കു തന്നെയാണ് രണ്ടാമത്തെ വർഷത്തെ മാർക്കായി രേഖപ്പെടുത്തിയിട്ടുള്ളത്. വിദ്യാർത്ഥിക്ക് മൊത്തം കിട്ടിയ മാർക്കില്‍ വ്യത്യാസമില്ലെങ്കിലും രണ്ടു കോളത്തിലേയും മാർക്ക് തമ്മില്‍ കൂട്ടുമ്ബോള്‍ കണക്ക് തെറ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *