ഡ്യൂട്ടി സമയം കഴിഞ്ഞ് പൈലറ്റ് പോയതിനാൽ നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങിയത് 140 യാത്രക്കാർ. ഇന്നലെ രാത്രി മലേഷ്യയിലേയ്ക്ക് പോകാനിരുന്നവരാണ് വലഞ്ഞത്. രാത്രി 11 മണിക്കുള്ള മലിൻഡോ വിമാനത്തിലാണ് ഇവർ പോകേണ്ടിയിരുന്നത്.

വിമാനം പുറപ്പെടേണ്ട സമയം കഴിഞ്ഞിട്ടും പൈലറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോയ വിവരം യാത്രക്കാരെ അറിയിച്ചിരുന്നില്ല. പിന്നാലെ പ്രതിഷേധം ഉയർന്നതോടെ യാത്രക്കാരെ ഹോട്ടലിലേയ്ക്ക് മാറ്റി. മറ്റൊരു പൈലറ്റ് എത്തിയതിനുശേഷം ഇന്നുവൈകിട്ട് അഞ്ചിന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.

കനത്ത മഞ്ഞുമൂലം ഡൽഹിയിൽ നിന്നുള്ള വിമാനങ്ങളെല്ലാം വൈകിയാണ് നെടുമ്പാശേരിയിലെത്തുന്നത്. ഇതിനിടെയാണ് പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെത്തുടർന്ന് യാത്രക്കാർ വലഞ്ഞത്. ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമേ വിമാനം പറത്താൻ അനുമതിയുള്ളൂ. മലിൻഡോ എയർ വിമാന കമ്പനിയുടെ രണ്ടിൽ കൂടുതൽ പൈലറ്റുമാർ പ്രധാന സ്ഥലങ്ങളിൽ മാത്രമാണ് ക്യാമ്പ് ചെയ്യാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *