കോട്ടയം: മോട്ടോര്‍ വാഹന വകുപ്പില്‍ ഇനി എല്ലാം കൃത്യമായിരിക്കണമെന്നു മന്ത്രി.. എന്നാല്‍, പൊളിക്കാന്‍ കൊടുത്ത വാഹനത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യാനായി ഇരിഞ്ഞാലക്കുട ആര്‍.ടിഒ ഓഫീസില്‍ യുവാവ് കയറിയിറങ്ങിത് നാലു ദിവസമാണ്. ഓരോ ദിവസവും ഓരേ കാര്യങ്ങള്‍ പറഞ്ഞു യുവാവിന്റെ ആവശ്യം നടപ്പാക്കാന്‍ വൈകിപ്പിക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കാര്യങ്ങള്‍ പൊതുജനത്തിന് നടത്തിക്കൊടുക്കണമെന്നാണു മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പില്‍ ആവശ്യങ്ങള്‍ നടക്കണമെങ്കില്‍ ഏജന്റുമാരും കൈമടക്കു കൊടുക്കണം.

അല്ലാതെ ഒപ്പിടില്ലെന്ന പിടിവാശി ഉള്ളവര്‍ വകുപ്പില്‍ ഉണ്ട്. ഏതാനും മാസങ്ങള്‍ക്കു മുന്‍പു വിജിലന്‍സ് പിടിയിലായ എറണാകുളം ആര്‍.ടി.ഒ ജെര്‍സന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 49 കുപ്പി മദ്യമായിരുന്നു. കാശ് മാത്രം പോര കൂടെ ഒരു കുപ്പിയും എന്നാണു കൈക്കൂലിയില്‍ നിബന്ധന വെച്ചിരുന്നത്. അങ്ങിനെ വീട് തന്നെ ഒരു ബാര്‍ സെറ്റപ്പിലേക്ക് ഉയര്‍ന്നു എന്നാണു വിജിലന്‍സ് കണ്ടെത്തിയത്.

കേസിലെ പരാതിക്കാരുടെ പേരിലുള്ള പ്രൈവറ്റ് ബസിന്റെ റൂട്ട് പെര്‍മിറ്റ് കഴിഞ്ഞ മൂന്നിന് അവസാനിച്ചതാണ്. ഇവരുടെ മറ്റൊരു ബസിനു പെര്‍മിറ്റ് അനുവദിക്കുന്നതിന് ആര്‍.ടി. ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്. ഇതിന് ആര്‍.ടി.ഒ. ജെര്‍സന്‍ ആറാം തീയതി വരെ താത്കാലിക പെര്‍മിറ്റ് അനുവദിച്ചു. ശേഷം പെര്‍മിറ്റ് അനുവദിക്കുന്നതു വൈകിപ്പിച്ചു.

പ്രതിസന്ധി മനസിലാക്കി ജെര്‍സന്റെ നിര്‍ദേശപ്രകാരം ഏജന്റായ രാമ പടിയാര്‍ പരാതിക്കാരനെ സമീപിച്ചു. പെര്‍മിറ്റ് അനുവദിക്കുന്നതിനു മറ്റൊരു ഏജന്റായ സജിയുടെ കൈയില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആര്‍.ടി.ഒ. ജെര്‍സന്‍ ആവശ്യപ്പെട്ടതായി പറഞ്ഞ് ഇടനില വാഗ്ദാനം ചെയ്തു. പരാതിക്കാരന്‍ ഇതു വിജിലന്‍സിനെ അറിയിച്ചതോടെയാണു കൈക്കൂലി കേസ് പുറത്തു വന്നത്.

മോട്ടോര്‍ വാഹന വകുപ്പില്‍ മുന്‍പു തുടര്‍ന്നിരുന്ന പതിവുകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നതിനു തെളിവാണിത് ഓരോ ദിവസവും പുറത്തു വരുന്നത്. ഒരു ഫയലും തീര്‍പ്പാക്കാതെ അഞ്ചു ദിവസത്തില്‍ കൂടുതല്‍ വെച്ചിരുന്നാല്‍ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റും. ഇനി അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഫയല്‍ സൂക്ഷിച്ചാല്‍ വിജിലന്‍സ് പരിശോധനയാകും ഉണ്ടാവുക എന്നു മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ ഇതൊന്നും പാലിക്കുന്നില്ലെന്നു മാത്രം.