കൊല്ലം: ഓയൂരിൽനിന്നും തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിക്കായി സംസ്ഥാനമാകെ വ്യാപക തിരച്ചിൽ തുടരുന്നു. അതിനിടെ, തിരുവനന്തപുരത്തുനിന്ന് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആളുമായി ശ്രീകണ്ഠേശ്വരത്ത് എത്തി മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് വിവരം.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. ശ്രീകണ്ഠേശ്വരത്തെ കാര് വാഷിംഗ് സെന്ററിലും പൊലീസ് പരിശോധന നടത്തി.പരിശോധനയിൽ 500 രൂപയുടെ 19 നോട്ടുകെട്ടുകൾ കണ്ടെടുത്തു. ആകെ 9.5 ലക്ഷം രൂപയാണ് കണ്ടെടുത്തതെന്നാണ് വിവരം. ചെക്കു ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, ആറുവയസ്സുകാരിയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടു. സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പർജൻ കുമാർ അറിയിച്ചു.