സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് രണ്ടാണ്ട്. രാഷ്ട്രീയ പ്രതിസന്ധികൾ സിപിഐഎമ്മിനെ അടിമുടി ഉലയ്ക്കുമ്പോൾ കോടിയേരിയുടെ രാഷ്ട്രീയ പ്രസക്തി ഓർമ്മകളിൽ നിറയുന്നു.
കോടിയേരിയുടെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യത ഇനിയും മറികടക്കാൻ കുടുംബത്തിന് മാത്രമല്ല സിപിഐഎമ്മിനും ആയിട്ടില്ല. കർക്കശ്യങ്ങളുടെ ഭാരമില്ലാതെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിയ നയതന്ത്രജ്ഞതയുടെയും, സമവായത്തിന്റെയും കമ്മ്യൂണിസ്റ്റ് മുഖമായിരുന്നു കോടിയേരി.

പാർട്ടിക്കും സർക്കാരിനും ഇടയിലെ പാലം, അവലാതികൾക്കിടയിലെ മധ്യസ്ഥൻ. വെല്ലുവിളികളെ സൗമ്യമായി നേരിട്ട, ചിരി കൊടിയടയാളമാക്കിയ കോടിയേരിക്കാലം. കോടിയേരി ഉണ്ടായിരുന്നെങ്കിലെന്ന് അണികളും, അനുഭാവികളും, സഹയാത്രികരും ആഗ്രഹിക്കുന്ന കാലം.
പാർട്ടിക്ക് പ്രതിസന്ധിയുണ്ടായാൽ അത് വച്ചുനീട്ടാതെ പരിഹരിക്കുന്നതിൽ കോടിയേരി കാട്ടിയ ജാഗ്രത ഇന്നില്ലെന്ന് നേതാക്കൾ തന്നെ ഓർമപ്പെടുത്തുന്നു. എം.ആർ.അജിത്‌കുമാർ ആർ എസ് എസ് കൂടിക്കാഴ്ചയും, പി.വി അൻവർ ഉയർത്തിയ ആക്ഷേപങ്ങളുമെല്ലം പാർട്ടിക്ക് മെയ് വഴക്കത്തോടെ പരിഹരികാനാകാത്തതും കോടിയേരിയുടെ വിടവിന്റെ നേർക്കാഴ്ചയാണ്.

‘കോടിയേരിയുണ്ടായിരുന്നെങ്കിൽ…’ എന്ന പ്രയോഗം പാർട്ടിയിൽ രൂപപ്പെട്ടു കഴിഞ്ഞു. പാർട്ടി നിലപാടുകൾ തെല്ലും സംശയമില്ലാതെ ലളിതമായി പറയുന്ന കോടിയേരി ശൈലി പാർട്ടിക്ക് അനുഗ്രഹമായിരുന്നു. സ്വന്തം മക്കളുടെ കാര്യത്തിൽ പോലും വിട്ടുവീഴ്‌ച ചെയ്തില്ല.
