കാഞ്ഞിരപ്പള്ളി: ദേശീയ പാത 183ന്റെ ഭാഗമായ കെകെ റോഡ് വഴി സഞ്ചരിക്കുന്ന യാത്രക്കാരും നാട്ടുകാരും 2 പതിറ്റാണ്ടായി കാണുന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിൽപെടാതെ കടന്നു പോകാൻ 2004ൽ രൂപംകൊണ്ട ആശയമായ ബൈപാസിൻ്റെ നിർമാണ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3ന് പേട്ടക്കവലയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.

ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അധ്യക്ഷത വഹിക്കും. സ്ഥലം ഏറ്റെടുക്കലും ഇതുമായി ബന്ധപ്പെട്ടുണ്ടായ കേസുകളും ഉൾപ്പെടെ ഒട്ടേറെ കടമ്പകൾ കടന്നാണ് വർഷങ്ങൾക്കു ശേഷം നിർമാണത്തിലേക്ക് കടക്കുന്നത്.
ബൈപാസ്
‘ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നാരംഭിച്ച് ചിറ്റാർ പുഴയ്ക്കു മീതെ പാലം നിർമിച്ച് പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയ പാതയിൽ പ്രവേശിക്കുന്നതാണു നിർദിഷ്‌ട ബൈപാസ്.
കിഫ്ബിയുടെ ധനസഹായത്തോടെ നിർമിക്കുന്ന ബൈപാസിൻ്റെ നിർമാണ ചുമതല പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷനാണ്. ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന നിർമാണ കമ്പനിയാണു നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.
. 78.69 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ബൈപാസിനായി ആകെ 37 പേരുടെ ഭൂമിയാണ് നഷ്ടപരിഹാര തുക നൽകി ഏറ്റെടുത്തത്. 3.58 ഹെക്ടർ ഭൂമി 2022ൽ ഏറ്റെടുത്തു. 26.35 കോടി രൂപ ഭൂമി ഏറ്റെടുക്കലിനു മാത്രം ചെലവായി. 2023 ഓഗസ്‌റ്റിൽ ബൈപാസ് നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. 26.16 കോടി രൂപയ്ക്കാണ് കരാർ നൽകിയിട്ടുള്ളത്.
1.63 കിലോമീറ്റർ ദൈർഘ്യവും 15 മീറ്റർ വീതിയുമുള്ള ഇരട്ടവരി ബൈപാസിൽ 7 മീറ്ററായിരിക്കും വീതി. റോഡിന് ഇരുവശവും കാൽനടയാത്രയ്ക്കുള്ള സൗകര്യവും ഡെയ്നേജുമുണ്ടാകും. ചിറ്റാർ പുഴയ്ക്കു കുറുകെ ഒരു പാലവും പണിയും.
യാഥാർഥ്യമാകുമ്പോൾ
‘ദേശീയപാത വഴിയും, ഈരാറ്റുപേട്ട വഴിയും എത്തുന്ന വാഹനങ്ങൾ നിലവിൽ കാഞ്ഞിരപ്പള്ളി ടൗൺ കടന്നു പോകണമെങ്കിൽ കുറഞ്ഞത് അര മണിക്കൂർ വേണം. ശബരിമല സീസണിൽ ഇത് മണിക്കൂറുകൾ നീളം, ബൈപാസ് വരുന്നതോടെ നഗരത്തിലെ കുരിശുങ്കൽ ജംക്‌ഷൻ, ബസ് സ്റ്റാൻഡ് ജംക്‌ഷൻ, പേട്ടക്കവല എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമാകും.
