തൃശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പ്രസ്താവനകളെല്ലാം തള്ളി കേരള കലാമണ്ഡലം. കേരള കലാമണ്ഡലം (കൽപിത സർവകലാശാല) പുറത്തിറക്കിയ പത്രകുറിപ്പിലാണ് സത്യഭാമയുടെ പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും പൂർണമായും നിരാകരിക്കുന്നതായി അറിയിച്ചത്.

കേരള കലാമണ്ഡലത്തിന്റെ പത്രകുറിപ്പ് ഇങ്ങനെ:

കലാമണ്ഡലം സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂർണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഒരു പരിഷ്കൃത സമൂഹത്തിനു നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാർഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്ന് പ്രസ്താവിക്കുന്നു.

യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്, നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർ.എൽ.വി. രാമകൃഷ്ണനു നേരെ കലാമണ്ഡലം സത്യഭാമ ജാത്യാധിക്ഷേപം നടത്തിയത്. ‘‘മോഹിനിയാട്ടം കളിക്കുന്നതു മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. കാൽ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല’’ എന്നായിരുന്നു സത്യഭാമയുടെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *