ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ച സംഭവിച്ചതായി സൈബർസുരക്ഷാ വിദഗ്ദരുടെ വെളിപ്പെടുത്തൽ. ഒരു വെബ്സെർവറിൽ 18.4 കോടി റെക്കോർഡുകൾ അടങ്ങുന്ന അജ്ഞാത ഡേറ്റാബേസ് കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ 1600 കോടി പാസ് വേഡുകൾ അടങ്ങുന്ന ലോഗിൻ വിവരങ്ങൾ അടങ്ങുന്നതായി ഗവേഷകർ കണ്ടെത്തി. ഒന്നിലധികം ഇൻഫോസ്റ്റീലർമാർ ആണ് ഈ വിവരച്ചോർച്ചയ്ക്ക് പിന്നിലെന്ന് ഫോർബ്സ് റിപ്പോർട്ടിൽ പറയുന്നു.

പാസ് വേഡുകൾ ചോർന്നു എന്ന് പറയുന്നത് നിസാരമായ കാര്യമല്ല. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ ജീവിതത്തിൽ അത് അവഗണിക്കാനാവില്ല. അത് തിരിച്ചറിയുന്നത് കൊണ്ടാണ് പാസ് വേഡുകൾക്ക് പകരം പാസ് കീകൾ ഉപയോഗിക്കാൻ ഗൂഗിൾ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്, ഇമെയിലിലും എസ്എംഎസിലും വരുന്ന അപരിചിത ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്യരുതെന്ന് അധികാരികൾ നിരന്തരം മുന്നറിയിപ്പ് നൽകുന്നതും ഇക്കാരണത്താലാണ്.

ഫിഷിങ് ആക്രമണങ്ങൾ, അക്കൗണ്ടുകൾ ഹാക്ക് ചെയ്യൽ, വാണിജ്യസ്ഥാപനങ്ങളുടെ ഇമെയിലുകൾ കയ്യടക്കൽ തുടങ്ങിയ ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇവ ഉപയോഗിക്കാനാവും. 2025 തുടക്കം മുതൽ വിവരച്ചോർച്ച അന്വേഷിക്കുന്ന ഗവേഷകർ 10 ലക്ഷം മുതൽ 35 ലക്ഷം വരെ റെക്കോർഡുകൾ അടങ്ങുന്ന 30 ഡേറ്റാ സെറ്റുകളാണ് കണ്ടെത്തിയത്. അതിൽ ഏകദേശം 1600 കോടിയോളം റെക്കോർഡുകൾ അടങ്ങുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കോടിക്കണക്കിന് പാസ് വേഡുകൾ ഉൾപ്പടെയുള്ള ലോഗിൻ വിവരങ്ങൾ ആണിവ.

ഇത് വെറുമൊരു വിവരച്ചോർച്ചയല്ലെന്നും, വലിയ രീതിയിൽ ചൂഷണം നടത്താനുള്ള പദ്ധതിയുടെ ബ്ലൂ പ്രിന്റ് ആണെന്നും ഗവേഷകർ പറയുന്നു. വെബ്സൈറ്റുകളുടെ യുആർഎലുകളും അവയുടെ ലോഗിൻ വിവരങ്ങളും അവയുടെ പാസ് വേഡുകളും ഇതിലുണ്ട്. ആപ്പിൾ, ഫേസ്ബുക്ക്, ഗൂഗിൾ, ഗിറ്റ്ഹബ്, ടെലഗ്രാം, വിവിധ സർക്കാർ സേവനങ്ങൾ ഉൾപ്പടെയുള്ള പ്ലാറ്റ്ഫോമുകളിലേക്ക് തുറന്നിട്ട വാതിലുകളാണിവയെന്ന് ഗവേഷകർ പറഞ്ഞു. പാസ് വേഡുകൾ കൈകാര്യം ചെയ്യുന്നത് അനിവാര്യമാണെന്ന് ഫോർബ്സ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

1600 കോടി ഡേറ്റാബേസിൽ ഭൂരിഭാഗവും വ്യാപകമായി ഉപയോഗിക്കുന്ന സേവനങ്ങളിലേക്കുള്ള പാസ് വേഡുകളാണെന്നത് അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ വെളിവാക്കുന്നതാണെന്ന് കീപ്പർ സെക്യൂരിറ്റി സഹസ്ഥാപകനും മേധാവിയുമായ ഡാരെൻ ഗുചിയോൺ പറഞ്ഞു. ഇത് വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ക്ലൗഡ് സ്റ്റോറേജുകളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഇത്തരം ലോഗിൻ വിവരങ്ങൾ ചിലപ്പോൾ ഏതെങ്കിലും സൈബർ കുറ്റവാളിയുടെ കയ്യിൽ എത്തിയേക്കാം. ആ ഡേറ്റാബേസിൽ നിങ്ങളുടെ ലോഗിൻ വിവരങ്ങളും ഉണ്ടായിരിക്കാം.

അതിനാൽ പാസ് വേഡ് മാനേജ്മെന്റ് ടൂളുകളിലും ഡാർക്ക് വെബ്ബ് മോണിറ്ററിങ് ടൂളുകളിലും സ്ഥാപനങ്ങൾ നിക്ഷേപം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാസ് വേഡുകൾ ചോർന്നിട്ടുണ്ടെങ്കിൽ ഉപഭോക്താക്കളെ അത് അറിയിക്കാൻ അത്തരം ടൂളുകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *