തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത് സാങ്കേതിക നടപടി മാത്രമെന്ന് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി. ജെസ്‌ന ഒരു മരീചികയൊന്നുമല്ല. എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കിൽ സിബിഐക്ക് തുടർന്നും അന്വേഷിക്കാൻ സാധിക്കുമെന്നും മുൻ ക്രൈംബ്രാഞ്ച് മേധാവിയായ തച്ചങ്കരി പറഞ്ഞു.

പ്രപഞ്ചത്തിൽ എവിടെ അവർ ജീവിച്ചാലും മരിച്ചാലും അവരെ സിബിഐ കണ്ടെത്തും. രാജ്യത്തെ ഏറ്റവും മികച്ച ഏജൻസിയാണ് സിബിഐ. സിബിഐയിൽ പൂർണ വിശ്വാസമുണ്ട്. ക്ലോഷർ റിപ്പോർട്ട് നൽകിയത് സാങ്കേതികം മാത്രമാണ്. കുറേക്കാലം അന്വേഷിച്ചിട്ടും കൃത്യമായ ലീഡ് ലഭിച്ചില്ലെങ്കിൽ ക്ലോഷർ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഇതിൽ നിരാശരാകേണ്ട കാര്യമില്ല. കേസ് പൂർണമായി അടഞ്ഞു എന്നു കരുതേണ്ടതില്ലെന്നും തച്ചങ്കരി പറഞ്ഞു.

കയ്യെത്തും ദൂരത്തു ജെസ്‌ന എത്തിയെന്നു കരുതിയിരുന്ന ഒരു സമയമുണ്ട്. അപ്പോഴാണ് കോവിഡ് വന്നത്. കുമളി, തേനി വഴി തമിഴ്‌നാട്ടിലേക്കാണ് ആ സമയത്ത് പോകേണ്ടിയിരുന്നത്. ഒന്നരവർഷക്കാലത്തോളം കേരളം അടഞ്ഞുകിടന്നു. ആ സമയത്താണ് കുടുംബം കോടതിയിൽ പോയതും കേസ് സിബിഐക്ക്കൊടുക്കുകയും ചെയ്തത്.

ജെസ്‌ന തിരോധാനത്തിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച്‌ച സംഭവിച്ചിട്ടില്ല. ആരും മനപ്പൂർവം കുറ്റങ്ങൾ ചെയ്തിട്ടില്ല. നൂറുകണക്കിന് കേസുകൾ ലോക്കൽ പൊലീസിന് അന്വേഷിക്കാനുണ്ട്. കുറ്റപ്പെടുത്തലിനും പഴിചാരലിനും പ്രസക്തിയില്ല. ലോകത്തു പല കേസുകളും തെളിയിക്കപ്പെടാതെയുണ്ട്. ടൈറ്റാനിക്ക് മുങ്ങിപ്പോയി എത്രയോ വർഷം കഴിഞ്ഞാണ് യഥാർത്ഥ ചിത്രം കിട്ടിയതെന്ന് ടോമിൻ തച്ചങ്കരി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *