കോട്ടയം: എറണാകുളം പാലാവട്ടം കേന്ദ്രീകരിച്ച് ആഡംസ് ഗ്ലോബൽ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിവരുന്ന സരത് സത്യൻ (42 വയസ്സ്) എന്നയാളും ചെന്നൈ ആസ്ഥാനമായുള്ള അൽബാബ് ട്രാവൽ ഏജൻസി എന്ന സ്ഥാപനവും ചേർന്ന് 85 ആൾക്കാരിൽ നിന്നായി ഒരു കോടി 62 ലക്ഷത്തി അമ്പതിനായിരം രൂപ ( 1.62,50000 ) തട്ടിയെടുത്തു.
മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പള്ളി സ്വദേശിയും നിലവിൽ ഇസ്രയേലിൽ ജോലി ചെയ്തു വരുന്ന ആളുമായ ബിബിൻ ജോസഫിന്റെ വിശ്വാസത മുതലെടുത്താണ് ശരത് സത്യൻ ഇപ്രകാരം തട്ടിപ്പ് നടത്തിയിട്ടുള്ളത്. പണം തട്ടിയെടുത്ത പ്രതി വ്യാജ വിസ ഉണ്ടാക്കുകയും കാലാവധി കഴിഞ്ഞ പാസ്പോർട്ട് ഉള്ള ആൾക്കാർക്ക് വരെ വിസ നൽകുകയും ഇത് ഒറിജിനലാണെന്ന് ബിബിനെ അടക്കം വിശ്വസിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
തട്ടിപ്പ് മനസ്സിലാക്കി ബിബിൻ മുണ്ടക്കയം പോലീസ്, കോട്ടയം ജില്ലാ പോലീസ് മേധാവി എന്നിവർക്ക് രേഖാമൂലം പരാതി നൽകുകയും, തുടർന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ മാതാവ് തങ്കമ്മ ജോസഫ് മുഖേന കേസ് ഫയൽ ചെയ്യുകയും പ്രഥമദൃഷ്ട്യാ ശരത്തിന്റെ തട്ടിപ്പ് ബോധ്യപ്പെട്ട ബഹുമാനപ്പെട്ട കോടതി മുണ്ടക്കയം പോലീസിനോട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുവാൻ ഉത്തരവ് ഇട്ടിട്ടുള്ളതുമാണ്.
നിലവിൽ മുണ്ടക്കയം പോലീസ് സ്റ്റേഷൻ ക്രൈം 1053/2023 നമ്പറായി ഐപിസി 420 ,465 ,468, 417 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്, എറണാകുളത്തെ തന്റെ സ്ഥാപനം അടക്കം അടച്ചിട്ട് ശേഷം പ്രതി ഒളിവിൽ പോയിരിക്കുകയാണ്.
അന്താരാഷ്ട്ര വിസാ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുള്ള പ്രതിക്കെതിരെ നിയമ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യവുമായി തട്ടിപ്പിനിരയായവർ ആക്ഷൻ കൗൺസിൽ രൂപീകരണത്തിനുള്ള നീക്കങ്ങൾ നടത്തി വരികയാണെന്നും ബിബിൻ ജോസഫിന്റെ മാതാവ് തങ്കമ്മ ജോസഫ് കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.