തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കടന്നാക്രമണങ്ങൾക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ ശക്തമായ ഒളിയമ്പുമായി സിപിഎം നേതാവും മുൻ നിയമസഭാ സ്പീക്കറുമായ എഎൻ ഷംസീർ. ശ്രീനാരായണ ഗുരുവിന്റെ വിശാലമായ മാനവിക ദർശനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഷംസീർ വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെയുള്ള പരോക്ഷ പ്രതികരണം നടത്തിയത്.
അദ്വൈതത്തിനൊരർത്ഥം നൽകിയ
ശ്രീനാരായണ ഗുരുവിന്ന്
പുതുമടിശീലക്കാരുടെ മടിയിൽ
പിടഞ്ഞു വീണു മരിക്കുന്നു…”
എന്നാണ് ഷംസീർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ എ.എൻ. ഷംസീറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. ഷംസീറിന്റേത് കമ്മ്യൂണിസ്റ്റ് മനസ്സല്ലെന്നും, യഥാർത്ഥത്തിൽ മുസ്ലിം ലീഗിന്റെ മനസ്സാണ് അദ്ദേഹത്തിനുള്ളതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.പിണറായി വിജയനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ പതിറ്റാണ്ടുകൾ നീണ്ട കഠിനമായ ത്യാഗങ്ങളും പീഡനങ്ങളും സഹിച്ചാണ് നേതൃസ്ഥാനങ്ങളിൽ എത്തിയതെന്നും, എന്നാൽ ഷംസീർ വളരെ ചുളുവിലാണ് അധികാരത്തിലേക്ക് ഉയർന്നുവന്നതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.

വെള്ളാപ്പള്ളിയുടെ ഈ വിവാദ പരാമർശത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞ് സിപിഎം നേതൃത്വം ഒറ്റക്കെട്ടായി രംഗത്തെത്തി. പാർട്ടി നേതാക്കളെ വർഗീയമായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദനും വ്യക്തമാക്കി.

