തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ എവിടെയും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് തനിക്കെതിരായ രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയുമായി തൃശൂർ എം.പി കൂടിയായ സുരേഷ് ഗോപി രംഗത്തെത്തിയത്.
തൃശൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണെന്നും, എന്നാൽ തൃശൂരിന് എയിംസ് ലഭിക്കാൻ പൂർണ്ണ അർഹതയുണ്ടെന്ന നിലപാടിനെ താൻ ഇപ്പോഴും ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “എയിംസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ഞാൻ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്റെ പഴയ എല്ലാ പ്രസംഗങ്ങളും നിങ്ങൾക്ക് പരിശോധിക്കാം. തെരഞ്ഞെടുപ്പിന് ശേഷമാണ് തൃശൂർ എയിംസിന് അർഹതയുള്ള ജില്ലയാണെന്ന ചർച്ചകൾ ഉയർന്നുവന്നത്. ആ ആവശ്യത്തെ ഞാനും പിന്തുണയ്ക്കുന്നു. എന്നാൽ കേരള സർക്കാർ ആവശ്യമായ ഭൂമി ലഭ്യമാക്കാൻ തീരുമാനിച്ചാൽ മാത്രമേ തൃശൂരിൽ എയിംസ് യാഥാർത്ഥ്യമാകൂ,” – സുരേഷ് ഗോപി പറഞ്ഞു.
എയിംസ് സ്ഥാപിക്കുന്നതിന് വിസ്തൃതിയിലുള്ള ഭൂമി ആവശ്യമാണ്. മാടക്കത്തറ പഞ്ചായത്തിൽ ഏകദേശം 400 ഏക്കറോളം ഭൂമി ലഭ്യമാണ്. കൂടാതെ മണ്ണുത്തിയിലും കേരള പൊലീസ് അക്കാദമിക്ക് സമീപവും ഇതിനായി ഭൂമിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമി അനുവദിക്കുന്ന കാര്യത്തിൽ മുൻ സർക്കാർ വലിയ വിമുഖതയാണ് കാണിച്ചത്. എന്നാൽ ഇപ്പോഴത്തെ സർക്കാർ ആ വിമുഖത തുടരരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തൃശൂരിലേക്ക് എയിംസ് കൊണ്ടുവരുന്നതിനായി താനും നഗരസഭാ മേയറും ജില്ലയിലെ ഏഴ് എംഎൽഎമാരും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന തരത്തിലുള്ള വിമർശനങ്ങൾക്കും കേന്ദ്രമന്ത്രി മറുപടി നൽകി. ജനപ്രതിനിധികൾ നൽകിയ വാഗ്ദാനങ്ങളുടെ കണക്കെടുപ്പാണ് നടക്കുന്നതെങ്കിൽ, കഴിഞ്ഞ 25 വർഷമായി തൃശൂരിനെ പ്രതിനിധീകരിച്ച മുൻ എം.പിമാരുടെ പ്രവർത്തനങ്ങളും ഓഡിറ്റിംഗിന് വിധേയമാക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



